സുഗതന്റെ കാപ്പ അംഗീകരിച്ച് സര്‍ക്കാര്‍; ഹൈക്കോടതിയെ സമീപിക്കാന്‍ ബിജെപി

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ സുഗതനെതിരായ കാപ്പ അംഗീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര വകുപ്പാണ് കാപ്പ ചുമത്തിയ നടപടി അംഗീകരിച്ചത്. ജില്ലാ കളക്ടറുടെ നടപടിയാണ് അംഗീകരിച്ചത്. ആഭ്യന്തര വകുപ്പിലെ സമിതി ഇന്നലെയാണ് അംഗീകാരം നല്‍കിയത്. എന്നാല്‍ ഇളവിന് കാപ്പ ഉപദേശക സമിതിയെ സമീപിക്കണം. സര്‍ക്കാര്‍ സമിതി രൂപീകരിക്കാന്‍ വൈകുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ജൂലൈ 26ന് മുമ്പ് കാപ്പ കേസില്‍ ജാമ്യമില്ലെങ്കില്‍ സുഗതന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. അതിനുമുന്‍പ് ജാമ്യം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. കാപ്പ ഒഴിവാക്കുന്നതിനോടൊപ്പം സുഗതന്റെ പുനഃസത്യപ്രതിജ്ഞയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപി.

മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ക്കെതിരെ എല്‍ഡിഎഫും രംഗത്തെത്തി. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഹൈക്കോടതിയെ സമീപിക്കും. സത്യപ്രതിജ്ഞ അസാധുവാക്കിയ കാലത്തെ വോട്ടിങ് എന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. വീണ്ടും വോട്ടിങ് നടത്തണമെന്നാണ് എല്‍ഡിഎഫിന്റെ ആവശ്യം. അടുത്തയാഴ്ച കൗണ്‍സില്‍ യോഗം വിളിക്കണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ തിരുവനന്തപുരം കോര്‍പ്പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 അംഗങ്ങളില്‍ 19 അംഗങ്ങളാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. 4.30ന് കോര്‍പ്പറേഷനില്‍ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. മേയര്‍ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *