കേരളത്തിൽ ജർമൻ നാഷണൽ ഫുട്ബോൾ ടീമിന് വേണ്ടി വെച്ച ഫ്ലെക്സ് ബോർഡ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്. ജർമൻ ഇതിഹാസ താരങ്ങളായ ഒലിവർ കാൻ, മിഷേൽ ബല്ലാക്ക് അടക്കം ഇപ്പോഴത്തെ ജർമനിയുടെ സൂപ്പർ താരങ്ങളെല്ലാം ഫ്ലക്സ് ബോർഡിലുണ്ട്. എന്നാൽ അക്കൂട്ടത്തിൽ കേരളത്തിലെ ജർമൻ ഫാൻസ് അഡോൾഫ് ഹിറ്റലറെയും കിരീടമണിയിച്ച് പ്രതിഷ്ഠിച്ചിട്ടുണ്ട്. നിരവധി പേരാണ് ഹിറ്റ്‌ലറെ പ്രകീർത്തിച്ചുകൊണ്ട് കമന്റുകളിൽ എത്തുന്നത്. വിമർശനം വന്നതോടെ സമൂഹമാധ്യമത്തിൽ നിന്നും വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ജർമനി വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യമായി ലോകകപ്പിനെത്തിയ ക്യുറോസോവയെ ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് ജർമനി തോല്പിച്ചത്. ഫെലിക്സ് മേട്ച്ച തുടക്കമിട്ട ഗോൾ വേട്ടയ്ക്ക് എഴുപത്തിയെട്ടാം മിനിറ്റിൽ ഡെനിസ് ഉൻഡാവ് ആണ് അവസാനമിട്ടത്. ആറാം മിനിറ്റിൽ ആദ്യ ഗോൾ വഴങ്ങിയെങ്കിലും ഇരുപത്തിയൊന്നാം മിനിറ്റിൽ ക്യുറോസോവ ഗോൾ മടക്കി ജർമനിയെ ഞെട്ടിച്ചിരുന്നു. ലീവാനോ കോമനൻസിയ ആയിരുന്നു ക്യുറോസോവയ്ക്ക് വേണ്ടി ഗോൾ നേടിയത്.
ജയത്തോടെ ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനക്കാരായി ജർമനി മാറിയിട്ടുണ്ട്. ജൂൺ 21 ന് ഐവറി കോസ്റ്റുമായാണ് ജർമനിയുടെ അടുത്ത മത്സരം. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ലാറ്റിനമേരിക്കൻ വമ്പന്മാരായ ഇക്വഡോറിനെ തോൽപിച്ച ആത്മവിശ്വാസത്തിലാണ് ഐവറി കോസ്റ്റ് എത്തുന്നത് . പുലർച്ചെ 1:30 ന് ടോറൊന്റോയിലാണ് മത്സരം അരങ്ങേറുന്നത്.
