കൊച്ചി: കാക്കനാട് തൃക്കാക്കരയിൽ യുവാക്കളെ ആക്രമിച്ച കേസിൽ 3 പേർ പിടിയിൽ. കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്. ഇവർ പ്രമുഖ ഗുണ്ടാ നേതാവ് പെരുമ്പാവൂർ അനസിന്റെ സഹായികളാണ്. പൊലീസ് ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പ്രതികളെ ഇന്ന് തന്നെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
തൃക്കാക്കര എൻ.ജി.ഒ ക്വാർട്ടേഴ്‌സിന് സമീപം ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വിവാഹ ചടങ്ങിന് സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങുകയായിരുന്ന യുവാക്കളെയാണ് ഗുണ്ടാ സംഘം ആക്രമിച്ചത്.
കാറിൽ നിന്നിറങ്ങിയ സംഘം യുവാക്കളെ മുഖത്ത് അടിക്കുകയും നിലത്തിട്ട് ക്രൂരമായി മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രവീൺകുമാറിനെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ മറ്റ് രണ്ടുപേർ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
