മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ റണ്‍വേട്ടക്കാര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് വീണ്ടും തിരിച്ചുപിടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കെ. എല്‍ രാഹുല്‍. കഴിഞ്ഞ ദിവസം രാജസ്ഥാന് റോയല്‍സിനെതിരായ മത്സരത്തില്‍ 75 റണ്‍സ് നേടിയതോടെയാണ് രാഹുലിനെ തേടി ഓറഞ്ച് ക്യാപ്പെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ 433 റണ്‍സാണ് രാഹുല്‍ നേടിയത്. പുറത്താവാതെ നേടിയ 152 റണ്‍സാണ് രാഹുലിന്റെ ഉയര്‍ന്ന സ്കോര്‍. 51.12 ശരാശരിയും 185.83 സ്ട്രൈക്ക് റേറ്റിലുമാണ് രാഹുലിന്റെ റണ്‍വേട്ട. ഒരു സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
ഒമ്പത് മത്സരങ്ങളില്‍ 425 റണ്‍സുള്ള അഭിഷേക് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. പുറത്താവാതെ നേടിയ 135 റണ്‍സാണ് സണ്‍റൈസേഴസ്് ഹൈദരാബാദ് ഓപ്പണറുടെ ഉയര്‍ന്ന സ്കോര്‍. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ചുറിയും അഭിഷേക് നേടി. 53.12 ശരാശരിയും അഭിഷേകിനുണ്ട്. ഹൈദരാബാദിന്റെ തന്നെ ഹെന്റിച്ച് ക്ലാസനാണ് (414) മൂന്നാം സ്ഥാനത്ത്. നാല് അര്‍ധ സെഞ്ചുറികള്‍ നേടിയ ക്ലാസന്റെ ഉയര്‍ന്ന സ്കോര്‍ പുറത്താവാതെ നേടിയ 65 റണ്‍സാണ്. 59.14 ശരാശരിയും ക്ലാസനുണ്ട്. വൈഭവ് സൂര്യവന്‍ഷിയാണ് നാലാം സ്ഥാനത്ത്. 10 മത്സരങ്ങളില്‍ നിന്ന് നേടിയത് 404 റണ്‍സ്. 103 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 40.40 ശരാശരിയും 237.64 സ്ട്രൈക്ക് റേറ്റും വൈഭവിനുണ്ട്. വിരാട് കോലി (379) അഞ്ചാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കോലി മൂന്ന് അര്‍ധ സെഞ്ചുറികളും സ്വന്തമാക്കി. 54.14 ശരാശരിയുണ്ട് കോലിക്ക്. 165.50 സ്ട്രൈക്ക് റേറ്റും കോലിക്കുണ്ട്. ശുഭ്മാന്‍ ഗില്‍ (373), പ്രഭ്സിമ്രാന് സിംഗ് (346), സായ് സുദര്ശന് (328), ഇഷാന് കിഷന് (312), യശസ്വി ജയ്സ്വാള്‍ (312) എന്നിവരാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
അതേസമയം ചെന്നൈ സൂപ്പര്‍ കിംഗ്സ് ഓപ്പണര്‍ സഞ്ജു സാംസണ് 13-ാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്നായി സഞ്ജു നേടിയത് 304 റണ്‍സാണ്. രണ്ട് സെഞ്ച്വറികള്‍ സ്വന്തമാക്കിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്കോര്‍ 115 ആണ്. 50.66 ശരാശരിയും 169.83 സ്ട്രൈക്ക് റേറ്റും സഞ്ജുവിനുണ്ട്.
