തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയിൽ എൽഡിഎഫ് സർക്കാർ സ്വീകരിച്ച നിലപാടിനെ കുറിച്ച് യുഡിഎഫ് കൺവീനർക്ക് വ്യക്തതയില്ലെന്ന് മുൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കാര്യങ്ങൾ മനസ്സിലാക്കാതെയാണ് യുഡിഎഫ് കൺവീനർ സംസാരിക്കുന്നത്. ലോക്സഭാംഗം കൂടിയായ അദ്ദേഹം ഇത്തരം പ്രതികരണം നടത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വി ശിവൻകുട്ടി പ്രതികരിച്ചു.
കഴിഞ്ഞ വർഷം എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. എന്നാൽ താൽക്കാലികമായി പിൻവാങ്ങി. ഇത് കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. പിഎം ശ്രീയുമായി നിസ്സഹകരിക്കുന്ന നിലപാടാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നത്. ഒരു രൂപ പോലും സർക്കാർ ഇതിന്റെ പേരിൽ വാങ്ങിയിട്ടുമില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി. പദ്ധതിയുമായി മുന്നോട്ടുപോയാൽ എൽഡിഎഫ് പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎംശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതിനാൽ പിന്മാറാൻ കഴിയില്ലെന്നും മുന്നോട്ടുപോകുമെന്നുമായിരുന്നു യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒക്ടോബർ 23ന് ഒപ്പിട്ടിരുന്നുവെന്ന് കേന്ദ്രവിദ്യാഭ്യാസമന്ത്രാലയവും രാജ്യസഭയിൽ അറിയിച്ചിരുന്നു.
