കൂടുതൽ കെനിയൻ തൊഴിലാളികൾ സൗദിയിലെത്തും; സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച് സൗദിയും കെനിയയും

റിയാദ്: വിവിധ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനായി മൂന്ന് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് സൗദി അറേബ്യയും കെനിയയും. കസ്റ്റംസ് പ്രവർത്തനങ്ങളിലെ പരസ്പര സഹകരണം, നേരിട്ടുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, കെനിയൻ തൊഴിലാളികളുടെ സൗദിയിലെ നിയമനം എന്നിവയിലാണ് കരാർ ധാരണയായത്. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ, കെനിയൻ വിദേശകാര്യ മന്ത്രി മൂസാലിയ മുദാവദി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാറുകൾ ഒപ്പിട്ടത്.

റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് നടന്ന സൗദി-കെനിയ പൊളിറ്റിക്കൽ കൺസൾട്ടേഷൻ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. സൗദിയും കെനിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനും പൊതു താല്പര്യ വിഷയങ്ങളിൽ ഏകോപനവും കൂടിയാലോചനകളും ശക്തമാക്കുകയുമാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. പശ്ചിമേഷ്യൻ-ആഫ്രിക്കൻ മേഖലകളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഈ സഹകരണത്തിലൂടെ കഴിയുമെന്ന് യോഗം വിലയിരുത്തി.

നേരിട്ടുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ചാണ് ആദ്യത്തെ ധാരണാപത്രം. സൗദി നിക്ഷേപ കാര്യ മന്ത്രി ഫഹദ് അൽ സൈഫും കെനിയൻ വിദേശകാര്യ മന്ത്രിയും ചേർന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്. രണ്ടാമത്തെ ധാരണാപത്രം കസ്റ്റംസ് പ്രവർത്തനങ്ങളിലെ പരസ്പര സഹകരണവും സഹായവും ലക്ഷ്യമിട്ടുള്ളതാണ്. സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി ഗവർണർ സുഹൈൽ അബാൻമിയും മൂസാലിയ മുദാവദിയും ചേർന്നാണ് ധാരണാപത്രം ഒപ്പുവെച്ചത്.സൗദി എക്‌സ്‌പോർട്ട്-ഇംപോർട്ട് ബാങ്കും കെനിയ ഡെവലപ്‌മെന്റ് കോർപ്പറേഷനും ചേർന്നാണ് മൂന്നാമത്തെ ധാരണാപത്രം ഒപ്പിട്ടത്. കെനിയൻ തൊഴിലാളികളെ സൗദിയിലേക്ക് കൊണ്ടുവരുന്നതും നിയമിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലും ഇരുരാജ്യങ്ങൾ ഒപ്പുവെച്ചു. കെനിയയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ നിയമപരമായ രീതിയിൽ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടികൾ ഉറപ്പാക്കുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക, അവർ തമ്മിലുള്ള കരാർ വ്യവസ്ഥകൾ നിയമാനുസൃതമായി നടപ്പാക്കുക എന്നിവയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *