തിരുവനന്തപുരം: പിഎം ശ്രീ ഫണ്ട് കിട്ടണമെങ്കിൽ നടപടികളിലേക്ക് കടക്കണമെന്നും നടപടികൾ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. എവിടെയെങ്കിലും ഒക്കെ എന്തെങ്കിലും പരാമർശം കിട്ടിയാൽ അതിൽ കയറി പിടിക്കുന്നത് തങ്ങളുടെ ഭാഗം ക്ലിയർ അല്ല എന്ന ബോധ്യത്തിൽ നിന്നാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതി ആരംഭിക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ സർക്കാർ ഏകപക്ഷീയമായ ഒപ്പുവച്ചെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ഒപ്പിട്ടത് പിന്മാറാൻ ആകാത്ത ധാരണ പത്രത്തിലാണ്. പിന്മാറാൻ ആകുമെന്ന് പറയുന്നത് തെറ്റിദ്ധാരണ പരത്താനാണെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. പി എം ശ്രീ അറബിക്കടലിൽ എറിയുമെന്ന് പറഞ്ഞത് ഓരോരുത്തരുടെ പ്രസംഗശൈലിയാണ്. ഉപസമിതിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. പറയേണ്ട സമയത്തൊക്കെ കുഞ്ഞാലിക്കുട്ടി അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഓടി ഒളിച്ചു എന്ന് പറയുന്നത് ശരിയല്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് പറഞ്ഞത് ശരിയെന്ന് തെളിഞ്ഞെന്നും മുസ്ലിം ലീഗ് ബിജെപിക്ക് മുന്നിൽ ഭയപ്പെട്ട് കീഴടങ്ങിയെന്നും മുൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. രാജ്യസഭാംഗം ജെബി മേത്തറിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ്, കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയത്.
