തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനേയും മുൻ ബോർഡ് അംഗം അജികുമാറിനേയും എസ്ഐടി ചോദ്യം ചെയ്തു. മൂന്നാം തവണയാണ് പ്രശാന്തിനെ എസ്ഐടി ചോദ്യം ചെയ്യുന്നത്. 2025-ൽ സ്വർണപ്പാളി കൊണ്ടുപോയ കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. കുറ്റപത്രം നൽകുന്ന നടപടികൾ വേഗത്തിലാക്കാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തതെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് എസ്ഐടി ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. ശേഷം ഇരുവരേയും വിട്ടയച്ചു. സ്വർണപ്പാളിക്കേസിലും ദ്വാരപാലകക്കേസിലും പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങൾ അറിയുന്നതിനാണ് അജികുമാറിനെ ചോദ്യം ചെയ്തത്. പി.എസ്. പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് ആയിരിക്കെ കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളി ശില്പംകൊണ്ടുപോയതിൽ അസ്വാഭാവികതയുണ്ടോ എന്നാണ് ഇപ്പോൾ എസ്ഐടി പരിശോധിക്കുന്നത്.
