ന്യൂഡൽഹി: ആംആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന രാജ്യസഭാ എം.പി. സന്ദീപ് പഥക്കിനെതിരേ എഫ്ഐആർ. രണ്ടുകേസുകളിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പഞ്ചാബ് പോലീസ് എഫ്ഐആർ എടുത്തിരിക്കുന്നതെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. എന്നാൽ, അറസ്റ്റ് ചെയ്യാൻ പോലീസ് ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ എത്തിയപ്പോഴേക്കും അദ്ദേഹം വീൽനിന്ന് കടന്നതായും റിപ്പോർട്ടുണ്ട്. ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരിൽ ഒരാളായിരുന്നു സന്ദീപ് പഥക്. സുരക്ഷാ ഉദ്യോഗസ്ഥർ മുൻവാതിലിൽകൂടി അകത്തേക്ക് കയറുമ്പോൾ പിൻവാതിലിൽ കൂടി ഇറങ്ങി അദ്ദേഹം കാറോടിച്ചു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സന്ദീപ് പഥകിനെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും വിവരങ്ങളുമുണ്ട്. ഫോൺ ഓഫ് ചെയ്ത് സന്ദീപ് പഥക് മുങ്ങിയെന്നാണ് അടുത്തവൃത്തങ്ങൾ പറയുന്നത്. ബിജെപി നിയമസെല്ലിൽനിന്നുള്ള പരിരക്ഷയ്ക്കായി അദ്ദേഹം ശ്രമിക്കുന്നുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ബിജെപിയിൽ ചേർന്നതിന് പിന്നാലെ സന്ദീപ് പഥകിനെ അറസ്റ്റ് ചെയ്യാൻ നീക്കം
