കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി അധികാരമേൽക്കും. ബിജെപി നിയമസഭ കക്ഷി യോഗത്തിലാണ് തീരുമാനം. ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി ആയിട്ടാണ് സുവേന്ദു അധികാരി അധികാരത്തിലേറുന്നത്. പശ്ചിമബംഗാളിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. മമത ബാനര്‍ജിയെ രണ്ട് തവണ പരാജയപ്പെടുത്തി.
കിഴക്കൻ മെദിനിപൂരിലെ കാന്തിയിലാണ് സുവേന്ദു അധികാരിയുടെ ജനനം. മുതിർന്ന കോൺഗ്രസ്, തൃണമൂൽ നേതാവായിരുന്ന ശിശിർ അധികാരിയുടെ മകനാണ്. യൂത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി. 1995ൽ കാന്തി മുനിസിപ്പാലിറ്റിയിൽ കൗൺസിലറും കാന്തി മുനിസിപ്പൽ ചെയർമാനുമായി. പിന്നീട് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. 2006ൽ എംഎൽഎ ആയി. നന്ദിഗ്രാമിലെ പ്രതിഷേധം മുന്നിൽ നിന്ന് നയിച്ചു.
2009 മുതൽ 2016 വരെ പാർലമെന്റ് അംഗം. 2016 ൽ എംഎൽഎ ആയി. പശ്ചിമ ബംഗാളിൽ ട്രാൻസ്പോർട്ട്, ജലസേചനം, പരിസ്ഥിതി മന്ത്രിയായി. 2020ൽ മമതയുമായി തെറ്റി ബിജെപിയിൽ ചേർന്നു. 2021ൽ നന്ദിഗ്രാമിൽ മമത ബാനർജിയെ പരാജയപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷ നേതാവായിരുന്നു. 2026ൽ നന്ദിഗ്രാമിൽ നിന്നും ഭവാനിപൂരിൽ നിന്നും വിജയിച്ചു.
