കണ്ണൂർ: വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യുഡിഎഫ് ക്യാമ്പ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദനെ ‘നിയുക്ത എംഎല്‍എ’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഭിവാദ്യ ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മണ്ഡലത്തില്‍ ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. 1970-ല്‍ ഉണ്ടായതിന് സമാനമായ വികാരം ഇത്തവണയും മണ്ഡലത്തില്‍ ആഞ്ഞടിച്ചാല്‍ എല്‍ഡിഎഫിന് സീറ്റ് നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് ക്യാമ്പ്.
സിറ്റിംഗ് എംഎല്‍എ എം.വി ഗോവിന്ദൻ പാർട്ടി ചുമതലകളിലേക്ക് മാറിയതോടെയാണ് തളിപ്പറമ്പില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെട്ടത്. എം.വി ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യയും മുതിർന്ന നേതാവുമായ പി.കെ ശ്യാമള ടീച്ചർ എത്തിയതോടെ പാർട്ടി പ്രവർത്തകർക്കിടയില്‍ അതൃപ്തി പ്രകടമായിരുന്നു. സിപിഐഎം വിട്ടു വന്ന ടി.കെ. ഗോവിന്ദനെ സ്വതന്ത്ര സ്ഥാനാർത്ഥിയായി യുഡിഎഫ് അംഗീകരിച്ചതില്‍ പ്രതിഷേധിച്ച് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കൊയ്യും ജനാർദ്ദനൻ വിമത സ്ഥാനാർത്ഥിയായി രംഗത്തുണ്ട്.
