തിരുവനന്തപുരം: സന്നദ്ധ പ്രവർത്തകർ സ്വന്തം റിസ്‌കിലാണ് വന്നതെന്ന മന്ത്രി സണ്ണി ജോസഫിന്റെ പരാമർശത്തെ വിമർശിച്ച് സിപിഎം നേതാവ് എം.വി ജയരാജൻ. സന്നദ്ധ പ്രവർത്തകരെ അവഹേളിക്കുന്ന പരാമർശം ഉണ്ടാകാൻ പാടില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. ദുരന്ത സമയത്ത് അപകടങ്ങളിൽ ഓടിയെത്തുന്നവരാണ് സന്നദ്ധ പ്രവർത്തകർ. ദുരിതാശ്വാസ പ്രവർത്തനത്തിന് വരുന്നവരെ അകറ്റുകയല്ല ചേർത്തുനിർത്തുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മഴക്കെടുതികൾക്കിടയിലെ പൊന്നാനി വിരുന്നിനെ മുഖ്യമന്ത്രി ന്യായീകരിച്ച സംഭവത്തെയും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്നതിനെ ആരും എതിർക്കുന്നില്ല. മറ്റു പരിപാടികൾ റദ്ധാക്കി തിരുവനന്തപുരത്തു നിന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യം തിരുവനന്തപുരത്ത് ഉണ്ടാകണമായിരുന്നു. ഭക്ഷണം കഴിക്കാതിരിക്കണമെന്ന് ആരും പറയുന്നില്ല.
ഡിസാസ്റ്റർ മാനേജ്മെൻറ് പ്രോട്ടോകോൾ അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യേണ്ടതെന്നും വ്യാപകമായി ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉയർന്നു വന്നതാണെന്നും എംവി ജയരാജൻ പറഞ്ഞു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയുമെന്നും അദ്ദേഹം വിമർശിച്ചു.
