കൊച്ചി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; സാധ്യതാപഠനം, ധാരണാപത്രത്തില്‍ ഒപ്പുവെച്ചു

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) വരെ വിപുലീകരിക്കുന്നതിന് നടപടികള്‍ വേഗത്തിലാക്കി അധികൃതര്‍. ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് പെരിയാര്‍ നദിയിലൂടെ സിയാല്‍ വരെ വാട്ടര്‍ മെട്രോ സര്‍വീസ് വിപുലീകരിക്കുന്നതിനുള്ള സാധ്യതാപഠനത്തില്‍ സഹകരിക്കുന്നതിന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എസ്സിഎംഎസ് വാട്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ധാരണാപത്രം ഒപ്പുവെച്ചു.

നിലവിലെ മെട്രോ റെയില്‍ ശൃംഖലയെയും ഉള്‍നാടന്‍ ജലപാതകളെയും സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തെയും കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കാന്‍ സഹായിക്കുന്നതാകും നിര്‍ദിഷ്ട വാട്ടര്‍ മെട്രോ സര്‍വീസ്. കേരളത്തിലെ സുസ്ഥിര നഗരഗതാഗത ശൃംഖല കൂടുതല്‍ വിപുലപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാകും എന്നാണ് പ്രതീക്ഷ.

എസ്സിഎംഎസ് ഗ്രൂപ്പ് ഓഫ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പ്രൊഫ. പ്രമോദ് തേവന്നൂരും കെഎംആര്‍എല്‍ ജനറല്‍ മാനേജര്‍ (സിവില്‍) ജോ പോള്‍ എംയും ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുകയും തുടര്‍ന്ന് കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറുകയും ചെയ്തു.

സംയോജിതവും കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവുമായ ബഹുമുഖ ഗതാഗത സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് ആലുവ മെട്രോ സ്റ്റേഷനെയും സിയാലിനെയും ബന്ധിപ്പിക്കുന്ന വാട്ടര്‍ മെട്രോ സര്‍വീസിനായുള്ള സമഗ്ര സാധ്യതാപഠനം ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കില്ലാതെ ജലഗതാഗത സംവിധാനം ഒരുക്കുന്നതിനൊപ്പം മേഖലകളെ കൂടുതല്‍ ഫലപ്രദമായി ബന്ധിപ്പിക്കുന്ന നൂതന എന്‍ജിനീയറിങ് പരിഹാരവും ഈ പദ്ധതി ലക്ഷ്യമിടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള സുസ്ഥിര നഗരഗതാഗത മാതൃകകളില്‍ ആഗോളതലത്തില്‍ കൊച്ചിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായകമാകും.

Leave a Reply

Your email address will not be published. Required fields are marked *