ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസ്സുണ്ടാവില്ലെന്ന പ്രവചനവുമായി ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുതിർന്ന ഡിഎംകെ നേതാവും എംഎൽഎയുമായ അനിത രാധാകൃഷ്ണൻ പുതിയ സർക്കാരിനെതിരെ കടുത്ത വിമർശനവും പ്രവചനവുമായി രംഗത്തെത്തിയത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ പരമ്പരാഗത ദ്രാവിഡ കക്ഷികളെ ഞെട്ടിച്ചുകൊണ്ട് നടൻ വിജയുടെ ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രീയ വാക്പോരുകൾക്ക് സംസ്ഥാനത്ത് തുടക്കമായിരിക്കുന്നത്.വിജയിയുടെ നേതൃത്വത്തിലുള്ള ഈ സഖ്യ സർക്കാർ കേവലം ആറുമാസം പോലും തികയ്ക്കില്ലെന്നാണ് അനിത രാധാകൃഷ്ണൻ അവകാശപ്പെട്ടത്.
വിജയുടെ പാർട്ടിക്ക് നിയമസഭയിൽ സ്വന്തമായി വ്യക്തമായ ഭൂരിപക്ഷമില്ലെന്നും മറ്റ് കക്ഷികളുടെ ദയയിലാണ് സർക്കാർ നിലനിൽക്കുന്നതെന്നും അനിത രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലമില്ലാത്തതിനാൽ സഖ്യകക്ഷികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളും ആഭ്യന്തര തർക്കങ്ങളും കാരണം ഈ സർക്കാർ വൈകാതെ തന്നെ തകർന്നുവീഴുമെന്നാണ് ഡിഎംകെയുടെ വിലയിരുത്തൽ. സിനിമയിൽ അഭിനയിക്കുന്നത് പോലെ എളുപ്പമല്ല ഒരു സംസ്ഥാനം ഭരിക്കുന്നതെന്നും രാഷ്ട്രീയത്തിലെയും ഭരണത്തിലെയും യാഥാർത്ഥ്യങ്ങൾ വിജയ് ഉടൻ തന്നെ മനസ്സിലാക്കുമെന്നും അനിത രാധാകൃഷ്ണൻ പരിഹസിച്ചു.
തെരഞ്ഞെടുപ്പിൽ ഡിഎംകെയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ച് ജനവിധി തേടിയ വിജയ്, ഭരണം പിടിക്കാൻ വേണ്ടി മുൻപ് ഡിഎംകെ സഖ്യത്തിലുണ്ടായിരുന്ന കോൺഗ്രസ്, വിസികെ, ഇടതുപക്ഷ കക്ഷികൾ തുടങ്ങിയ പാർട്ടികളുടെ പിന്തുണ തേടിയതിനെയും ഡിഎംകെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്. ഈ തരംതിരിവില്ലാത്ത കൂട്ടുകെട്ട് അധികകാലം മുന്നോട്ട് പോകില്ലെന്നാണ് അനിത രാധാകൃഷ്ണൻ വ്യക്തമാക്കുന്നത്. എന്നാൽ ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ പുതിയ സർക്കാരിനെ തുടക്കത്തിൽ തന്നെ ശക്തമായി എതിർക്കില്ലെന്നും അവരുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആറുമാസത്തെ സമയം നൽകുമെന്നും മുൻപ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വന്തം പാർട്ടിയിലെ എംഎൽഎ തന്നെ സർക്കാർ ആറ് മാസത്തിനുള്ളിൽ വീഴുമെന്ന തീവ്രമായ പ്രവചനം നടത്തിയിരിക്കുന്നത്.
