ഇറാന്റെ ഒഫീഷ്യലുകള്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക, ഫിഫയെ സമീപിക്കാന്‍ ഇറാന്‍

വാഷിംഗ്ടണ്‍: ഫിഫ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഒഫീഷ്യലുകള്‍ക്ക് വിസ നിഷേധിച്ചെന്ന ആരോപണവുമായി ഇറാന്‍. തങ്ങളുടെ ദേശീയ ടീം ഡെലിഗേഷനിലെ പ്രധാനപ്പെട്ട പല അംഗങ്ങള്‍ക്കും അമേരിക്ക വിസ നിഷേധിച്ചതായും ഇത് ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കുന്നതായും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരോപിച്ചു. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇറാന്റെ കളിക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്.

നിലവില്‍ തുര്‍ക്കിയിലെ അന്റാലിയയിലും മെക്‌സിക്കോയിലെ തിഹുവാനയിലുമായി പരിശീലന ക്യാമ്പ് പൂര്‍ത്തിയാക്കിയാണ് ഇറാന്‍ ടീം മത്സരങ്ങള്‍ക്കായി കാലിഫോര്‍ണിയയിലേക്ക് തിരിക്കാന്‍ ഒരുങ്ങുന്നത്. ടീമിന്റെ കളിക്കാര്‍ക്ക് വിസ അനുവദിച്ചെങ്കിലും ബാക്ക്റൂം സ്റ്റാഫ്, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ എന്നിവരടങ്ങുന്ന 14 ഒഫീഷ്യലുകള്‍ക്ക് ഇതുവരെ വിസ ലഭിച്ചിട്ടില്ലെന്ന് ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹെദായത്ത് മുംബൈനി, വൈസ് പ്രസിഡന്റ് മെഹ്ദി മുഹമ്മദ് നബി എന്നിവരും ഉള്‍പ്പെടുന്നു.

അമേരിക്കയുടേത് വിവേചനപരമായ പെരുമാറ്റമാണെന്നും ഫിഫയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇറാന്‍ ആരോപിച്ചു. കായികരംഗത്ത് രാഷ്ട്രീയം കലര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും വിഷയത്തില്‍ ഫിഫ അടിയന്തരമായി ഇടപെടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *