റിയാദ്: അൽ ഖർജ് ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ആക്രമണമുണ്ടായെന്ന വാർത്ത വ്യാജമാണെന്ന് സൗദി പ്രതിരോധ മന്ത്രാലയം. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് പുലർച്ചെ പ്രദേശത്ത് മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത് മുൻകരുതൽ നടപടിയുടെ ഭാഗമായിരുന്നെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി കൂട്ടിച്ചേർത്തു.
യമനിൽ നിന്നുള്ള ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൈറണുകൾ മുഴക്കിയത്. എന്നാൽ അതിർത്തിക്ക് പുറത്ത് വെച്ച് ഇത് അപ്രത്യക്ഷമായെന്നും ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾക്കായി അന്വേഷണം തുടരുകയാണെന്നും അൽ മാലിക്കി കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ 5.30 ഓടെ ഗവർണറേറ്റിലെ അപകടസാഹചര്യം ഒഴിഞ്ഞതായി സിവിൽ ഡിഫൻസ് അറിയിപ്പ് നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പൗരന്മാരും താമസക്കാരും ഔദ്യോഗിക നിർദേശങ്ങളും സുരക്ഷാ നടപടികളും കൃത്യമായി പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യാജ വാർത്തകൾ, വീഡിയോകൾ ഒന്നും തന്നെ പ്രചരിപ്പിക്കുന്നതെന്നും സിവിൽ ഡിഫൻസ് അഭ്യർഥിച്ചു. അൽ ഖർജിലെ അപകടസാധ്യതയെക്കുറിച്ച് അടിയന്തര സാഹചര്യങ്ങൾക്കായുള്ള നാഷണൽ പ്ലാറ്റ്‌ഫോം വഴി സിവിൽ ഡിഫൻസ് നേരത്തെ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രിൻസ് സുൽത്താൻ വ്യോമതാവളത്തിന് നേരെ ആക്രമണമുണ്ടായെന്ന വാർത്ത വ്യാജം
