ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ മേഖലയിൽ ചരിത്രപരമായ നേട്ടം കൈവരിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). 24 മണിക്കൂറിനുള്ളിൽ മൂന്ന് അത്യാധുനിക മിസൈൽ പരീക്ഷണങ്ങളാണ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയത്. ജൂൺ 10, 11 തീയതികളിലായാണ് വിക്ഷേപണം നടന്നത്. രണ്ട് ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് ഇന്റർസെപ്റ്റർ മിസൈലുകളും നാവികസേനയ്ക്കായി വികസിപ്പിച്ചെടുത്ത തദ്ദേശീയമായ നേവൽ ആന്റി-ഷിപ്പ് മിസൈൽ-മീഡിയം റേഞ്ച് (NASM-MR) എന്ന മിസൈലുമാണ് വിജയകരമായി പരീക്ഷിച്ചത്.
ഐസിബിഎം (ICBM) അഥവാ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ വരെ തകർക്കാൻ ശേഷിയുള്ള പ്രതിരോധ സംവിധാനമുള്ള രാജ്യങ്ങളുടെ എലൈറ്റ് ഗ്രൂപ്പിലേക്ക് ഈ നേട്ടത്തിലൂടെ ഇന്ത്യയും എത്തിയിരിക്കുകയാണ്. ശത്രുരാജ്യങ്ങളുടെ ദീർഘദൂര മിസൈലുകളെയും മറ്റ് വ്യോമയാന ഭീഷണികളെയും തടയാൻ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് പരീക്ഷണങ്ങൾ ഇന്ത്യയുടെ ഫേസ്-II ബിഎംഡി പദ്ധതിയുടെ ഭാഗമായാണ് നടന്നത്. അന്തരീക്ഷത്തിന് അകത്തും പുറത്തും വെച്ച് ശത്രു മിസൈലുകളെ തകർക്കാൻ ശേഷിയുള്ള മൾട്ടി-ലെയർ പ്രതിരോധ സംവിധാനമാണ് ഇതിലൂടെ പരീക്ഷിക്കപ്പെട്ടത്,.സംയോജിത റഡാർ ശൃംഖലകളും കമാൻഡ് സിസ്റ്റങ്ങളും ഉപയോഗിച്ച് കൃത്രിമമായി സൃഷ്ടിച്ച മിസൈൽ ലക്ഷ്യങ്ങളെ കൃത്യമായി പിന്തുടർന്ന് തകർക്കാൻ ഇന്റർസെപ്റ്റർ മിസൈലുകൾക്ക് സാധിച്ചു.
ഇതിനുപുറമെ, നാവികസേനയുടെ ആക്രമണ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നേവൽ ആന്റി-ഷിപ്പ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. സമുദ്രോപരിതലത്തിലുണ്ടാകുന്ന ആക്രമണങ്ങളെ കൃത്യമായി നേരിടാൻ ഈ മിസൈൽ സംവിധാനം സഹായിക്കും.ഇന്ത്യയുടെ ചരിത്ര നേട്ടത്തിൽ ഡിആർഡിഒയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. രാജ്യസുരക്ഷാ ഭീഷണികൾക്കെതിരെ പ്രതിരോധ കവചം തീർക്കാൻ ഈ പരീക്ഷണങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
