തിരുവനന്തപുരം: കേന്ദ്രസർക്കാർ നടപ്പിലാക്കിയ പുതിയ ലേബര്‍ കോഡുകള്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതാണെന്ന് മുന്‍ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി. എറണാകുളത്തെ കോറോ ഹെല്‍ത്തെന്ന ഐടി കമ്പനിയിലെ തൊഴിലാളികളുടെ കൂട്ടപ്പിരിച്ചു വിടലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം. 750 തൊഴിലാളികളെയാണ് കമ്പനി യാതൊരു കാരണവും കാണിക്കാതെ പിരിച്ചു വിട്ടത്. ലേബര്‍ കോഡിലൂടെ തൊഴില്‍ സുരക്ഷയെ കേന്ദ്രം അട്ടിമറിച്ചെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഇതിലൂടെ തൊഴില്‍ മേഖലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടമായി. തൊഴിലാളികളെ ഏത് സമയവും പിരിച്ചു വിടാന്‍ കഴിയുന്ന സ്ഥിതിയായി. കടുത്ത തൊഴില്‍ ചൂഷണത്തിനെതിരെ പ്രതികരിച്ചതാണ് തൊഴിലാളികളെ പിരിച്ചുവിടാന്‍ കാരണമെന്നും ആരോണമുണ്ട്.
ഐടി കമ്പനികളിലെ തൊഴിലാളി ചൂഷണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സിഐടിയു മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ നിയമ പോരാട്ടം നടത്തുമെന്നും ശിവന്‍കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികള്‍ കേരളത്തില്‍ പണം ചിലവഴിക്കാതെ ഭൂരിഭാഗവും നാട്ടിലേക്കയക്കുകയാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയിലും ശിവന്‍കുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന അതിഥി തൊഴിലാളികളെ അപമാനിക്കുന്നതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. അവര്‍ ചെയ്യുന്ന കഠിനാധ്വാനത്തിനുള്ള നിയമപരമായ പ്രതിഫലം മാത്രമാണ് അവര്‍ക്ക് ലഭിക്കുന്നത്. വിവിധ മേഖലകള്‍ അതിഥി തൊഴിലാളികളുടെ അധ്വാനത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതിഥി തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്തുന്ന ക്ഷേമ പരിപാടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പാക്കിയിരുന്നു. ലക്ഷക്കണക്കിന് മലയാളികള്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ ചോര നീരാക്കി പണിയെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും അദ്ദേഹം വിമര്‍ശിച്ചു. വി ഡി സതീശന്റെ നിലപാട് കേരളത്തിന്റെ തൊഴില്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം തൊഴിലാളികളെ വംശീയമായി വേര്‍തിരിക്കുന്ന പ്രസ്താവന മുഖ്യമന്ത്രി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു.
