മലപ്പുറം: മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്‌ലിം ലീഗിനെ വിമർശിച്ച് സിപിഎം നേതാവ് കെ ടി ജലീൽ. ലീഗിന്‍റെ ബാക്കി 50 ലധികം വീട് എവിടെയാണെന്ന് ജലീൽ ചോദിച്ചു. വീടുകൾ നിർമിക്കാനുള്ള കല്ല് പോലും എത്തിച്ചിട്ടില്ലെന്നും ആരോപിച്ചു. താൻ നിരന്തരം ചോദ്യം ഉയർത്തിയത് കൊണ്ടാണ് വേഗത്തിൽ 50 വീടുകൾ നിർമിച്ചു നൽകിയത്. ഭരണത്തിന്‍റെ ഹാങ്ങോവറിൽ ബാക്കിയുള്ള വീടുകളുടെ കാര്യം ലീഗ് മറന്ന മട്ടാണെന്നും രണ്ടുമാസത്തിനുള്ളിൽ വീട് നിർമാണം ആരംഭിച്ചിട്ടില്ലെങ്കിൽ വയനാട്ടിലെത്തി ലീഗുകാരെ ഇത് ഓർമപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
”ഞാൻ പറഞ്ഞില്ലായിരുന്നെങ്കിൽ കോൺഗ്രസിന്‍റെ വീട് പോലെ തന്നെ ആ പൈസയൊക്കെ ഓര് കയ്യില് വച്ച് തരാം തരാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകും. ഞാനത് പറഞ്ഞതുകൊണ്ട് 51 വീടായി. ഇനിയും 53 വീട് കൊടുക്കാനുണ്ട്. അതിപ്പോ ഞാൻ പറയേണ്ടി വന്നു. സര്‍ക്കാരിന്‍റെ 400 വീടുകളുടെ ഏകദേശം പണിയൊക്കെ കഴിഞ്ഞിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അതിന്‍റെ സ്പീഡ് കുറച്ചുകുറഞ്ഞു. ലീഗ് കൊടുക്കാനുള്ള 53 വീട് എന്ന് കൊടുക്കും. ഇപ്പോ ആര്‍ക്കും സമയമില്ലെന്നും ഭരണത്തിന്‍റെ തിരക്കിലാണെന്നും കൂട്ടിച്ചേര്‍ത്തു.
