ലഖ്നൗ: ഉത്തർപ്രദേശിൽ വീണ്ടും പേരുമാറ്റം. ജലാലാബാദ് നഗരത്തിന്റെ പേര് മാറ്റി. പരശുരാംപുരി എന്നതാണ് ജലാലാബാദിന്റെ പുതിയ പേര്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേരുമാറ്റത്തിന് അംഗീകാരം നൽകിയത്. ജലാലാബാദ് നഗർ പാലിക പരിഷത്ത് ഇനിമുതൽ പരശുരാംപുരി നഗർ പാലിക പരിഷത്ത് എന്നും അറിയപ്പെടും. ജലാലാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങൾ പഴക്കമുണ്ടെന്നായിരുന്നു ധനമന്ത്രി സുരേഷ് ഖന്നയുടെ പ്രതികരണം.
പരശുരാമന്റെ ജന്മസ്ഥലമെന്ന് കരുതുന്നയിടമാണ് ജലാലാബാദ്. ജലാലാബാദിന്റെ പേരുമാറ്റം വർഷങ്ങളായി പരിഗണനയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.2025 ഏപ്രിൽ 24-നാണ് പേരുമാറ്റത്തിനുള്ള നിർദേശം സർക്കാരിന്റെ മുന്നിലെത്തിയത്. 2025 ജൂൺ 27-ന് സംസ്ഥാനം ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടി. 2025 ഓഗസ്റ്റ് 19-നാണ് പേരുമാറ്റുന്നതിനുള്ള കേന്ദ്രത്തിന്റെ എൻഒസി കിട്ടിയതെന്നും തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗം ഐക്യകണ്ഠേനയാണ് പേരുമാറ്റം അംഗീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
