25 ശതമാനം എഥനോൾ കലർന്ന പെട്രോൾ ഉടനില്ല

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിൽ 25% എഥനോൾ കലർത്താനുള്ള നീക്കത്തിന് വേ​ഗത കുറച്ച് കേന്ദ്രസർക്കാർ. പൊതുജനങ്ങളിൽ നിന്നുയരുന്ന രോഷം കണക്കിലെടുത്താണ് തീരുമാനം. നിലവിൽ 20 ശതമാനം എഥനോൾ ചേർത്തതിന് പിന്നാലെ വാഹനങ്ങൾ കേടുവരുന്നുവെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. അതിനാലാണ് എഥനോൾ 25 ശതമാനം ആക്കുന്നത് നീട്ടിവെക്കാൻ കേന്ദ്രം തീരുമാനിച്ചത്. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് തീരുമാനം. പുതിയ ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിൻ മാറ്റങ്ങൾ വരുത്താൻ വാഹന നിർമ്മാതാക്കൾക്ക് കൂടുതൽ സമയം നൽകാനാണ് സാധ്യത.

പെട്രോളിൽ എഥനോൾ 25 ശതമാനം ആക്കാൻ പ്രത്യേക സമയപരിധിയൊന്നും കേന്ദ്രം നിശ്ചയിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകൾ പുതിയ ആശങ്കകൾക്ക് വഴിവെച്ചിരുന്നു. 22%-30% എഥനോൾ കലർന്ന മിശ്രിത ഇന്ധനത്തിന് കേന്ദ്ര എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിച്ചതും ഇവയ്ക്ക് BIS പ്രകാരമുള്ള ഇന്ധന മാനദണ്ഡങ്ങൾ നിശ്ചയിച്ചതുമായിരുന്നു ആ നടപടികൾ. നിലവിൽ 20% എഥനോൾ കലർന്ന പെട്രോൾ ആണ് പമ്പുകളിൽ ലഭ്യമാകുന്നത്.

ഇവ ഉപയോഗിക്കുന്നത് മൂലം വാഹനങ്ങൾക്കും അവയുടെ യന്ത്ര ഭാഗങ്ങൾക്കും കേടുപാടുകൾ വരുന്നുണ്ടന്ന ആരോപണങ്ങൾ ശക്തമാണ്. നിരവധി പേരാണ് വീഡിയോയും ചിത്രങ്ങളുമായി ദിവസേന രംഗത്തെത്തുന്നത്. രാജ്യത്ത് E20 പെട്രോളിലേക്കുള്ള മാറ്റം പൊടുന്നനെയുള്ളതായിരുന്നു. വലിയ വിമർശനമാണ് ഇതിന് പിന്നാലെ കേന്ദ്രം നേരിട്ടത്. അതിനാൽ പരാതികൾ പരിഗണിച്ച് ഘട്ടം ഘട്ടമായി E25 പെട്രോൾ പുറത്തിറക്കിയാൽ മതി എന്നാണ് നിലവിലെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *