കോഴിക്കോട്: വയനാട് മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് യോജിപ്പ് ഉണ്ടാക്കുന്നതിന് പകരം മുഖ്യമന്ത്രി ഭിന്നിപ്പ് ഉണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ്. വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നിലപാടുകളെ തള്ളിയായിരുന്നു മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. എല്ലാവരും ചേർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്നും ഇതിനുമുൻപ് ദുരന്തമുണ്ടായപ്പോൾ നാട് ഒരുമിച്ച് നിന്നതാണെന്നും പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു. മൈക്ക് കാണുമ്പോൾ ഓരോ മന്ത്രിമാരും ഓരോന്ന് പറയുന്നുവെന്നും മന്ത്രിമാർക്ക് കൂട്ടുത്തരവാദിത്തം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പരിഹസിച്ചു. മനുഷ്യ നിർമ്മിത ദുരന്തം എന്ന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖിൻ്റെ നിലപാടിനെയും പി എ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. മന്ത്രിമാർ ഇത്തരം പ്രസ്താവനകൾ ഇറക്കുകയല്ല രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയാണ് ചെയ്യേണ്ടതെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി. മനുഷ്യനിർമ്മിതമായ ദുരന്തം എന്ന് പറയുമ്പോൾ ഒന്നുകിൽ കരാറുകാരെയോ അല്ലെങ്കിൽ അവരെക്കൊണ്ട് ചെയ്യിക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരെയോ ആണ് പഴിചാരിയിരിക്കുന്നതെന്നായിരുന്നു പി എ മുഹമ്മദ് റിയാസിൻ്റെ പ്രതികരണം. ഒരു മന്ത്രിയാണ് ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ദുരന്തമുണ്ടാക്കിയത് മനുഷ്യനാണെന്ന് പറയുമ്പോൾ കരാറുകാരനും അവരെക്കൊണ്ട് കാര്യങ്ങൾ ചെയ്യിക്കേണ്ട ഉദ്യോഗസ്ഥരാണ് ബന്ധപ്പെട്ട വകുപ്പാണ് വകുപ്പിനെ ഏകോപിക്കേണ്ട മുഖ്യമന്ത്രിയാണെന്നും മുഹമ്മദ് റിയാസ് ചൂണ്ടിക്കാണിച്ചു. ഒരു മന്ത്രി തന്നെ ഈ വിഷയത്തിൽ സർക്കാരിന് പാളിച്ചയുണ്ടെന്ന് തുറന്ന് പറയുന്നതിന് സമാനമായ പ്രസ്താവനയാണ് ടി സിദ്ദിഖ് നടത്തിയതെന്നും പി എ മുഹമ്മദ് റിയാസ് വിമർശിച്ചു. മണ്ണിച്ചിടിച്ചിൽ ദുരന്തത്തിലെ വീഴ്ചകളിൽ സിപിഐഎമ്മിനും അഭിപ്രായം ഉണ്ടെന്നും എന്നാൽ ആ അഭിപ്രായം പറയേണ്ട സമയമാണ് ഇന്ന് എന്ന് തോന്നുന്നില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ആ വിഷയം തുടർന്നുള്ള ദിവസങ്ങളിൽ ചർച്ച ചെയ്യാമെന്നും അതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
