സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വഖഫ് ബോർഡ് വിവാദത്തിൽ സംസ്ഥാന സർക്കാർ ബിജെപിയുമായി ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് ബോർഡ് വിവാദത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാടിലേക്കാണ് കേരളവും പോകുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെയാകെ സ്തംഭിപ്പിക്കാന്‍ ഉതകുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ഹര്‍ജിക്കാര്‍ക്കൊപ്പം ചേര്‍ന്ന് ഒത്തുകളിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേ​ഹം കുറ്റപ്പെടുത്തി.

2025ലാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് നിയമം പൊളിച്ച് സമഗ്രമായ ഭേദഗതി കൊണ്ടുവന്നത്. അത് സംഘപരിവാര്‍ അജണ്ട അനുസരിച്ച് ഉള്ളതായിരുന്നു. അതിന്റെ ഭാഗമായി വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ തിരികെ കയറ്റാനുള്ള നടപടി ഉണ്ടായി. കേന്ദ്രം നിയമം പാസാക്കിയെങ്കിലും ബിജെപി ഇതര സംസ്ഥാനങ്ങള്‍ അതിനെതിരെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമായിരുന്നു. ആ വഴിക്കാണ് കേരള സര്‍ക്കാര്‍ ഇപ്പോള്‍ നീങ്ങുന്നതെന്നും അത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മതങ്ങളുടെ ബോര്‍ഡുകളില്‍ അതത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ തുടരുന്നതാണ് ഇതുവരെയുള്ള രീതി. ഒരു മതത്തിന്റെ വിഷയങ്ങളില്‍ മറ്റ് മതങ്ങള്‍ കൈകടത്തുന്നത് ശരിയായ നിലപാടല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇന്ന് മുസ്‌ലിങ്ങള്‍ക്ക് എതിരെയാണ് നീക്കമെങ്കില്‍ നാളെ മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെയും ഇത്തരം നീക്കങ്ങള്‍ ഉണ്ടാവാം. കേന്ദ്രത്തിന്റെ നീക്കത്തില്‍ മുമ്പ് ആശങ്ക പ്രകടിപ്പിച്ചവരാണ് കോണ്‍ഗ്രസുകാര്‍. ഇപ്പോള്‍ അവര്‍ അത് വള്ളിപ്പുള്ളി വിടാതെ നടപ്പിലാക്കാന്‍ പോവുകയാണ് സര്‍ക്കാര്‍. ഇക്കാര്യം കേരള ഹൈക്കോടതിയെ അറിയിച്ചിട്ടുമുണ്ട്. കെ സി വേണുഗോപാല്‍ നിയമത്തിനെതിരായ നിലപാട് പ്രകടിപ്പിച്ചിട്ടുണ്ട്. അതൊക്കെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. വഖഫ് ബോര്‍ഡില്‍ അമുസ്‌ലിങ്ങളെ ഉള്‍പ്പെടുത്തുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്ത രാഷ്ട്രീയ പാര്‍ട്ടിയാണ് ലീഗ്. ലീഗിന്റെ മന്ത്രിക്കാണ് വഖഫ് വകുപ്പിന്റെ ചുമതലയുള്ളത്. ചുമതല ഏറ്റെടുത്ത ഉടന്‍ ലീഗിന്റെ പ്രഖ്യാപിത നയത്തിനെതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് മന്ത്രിയുടെ വ്യക്തിപരമായ നിലപാടാണ് എന്ന് കരുതുന്നില്ല. മുസ്‌ലിം ലീഗിന്റെ നിലപാടില്‍ മാറ്റം വന്നതിന്റെ ഭാഗമായാകാം മന്ത്രി ഈ നിലപാട് സ്വീകരിച്ചത് എന്ന് മാത്രമേ കരുതാന്‍ കഴിയൂ. ഇത് വിരോധാഭാസമാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *