ബലാത്സംഗ കേസുകളിൽ ഇരകളെ കുറ്റപ്പെടുത്തുന്ന പ്രയോഗങ്ങൾ വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യത്ത് ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ സ്ത്രീവിരുദ്ധവും ഇരകളെ കുറ്റപ്പെടുത്തുന്നതുമായ പദപ്രയോഗങ്ങൾ ഒഴിവാക്കാൻ കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീം കോടതി. ബലാത്സംഗം, ലൈംഗികാതിക്രമം എന്നിവയുമായി ബന്ധപ്പെട്ട വിധിന്യായങ്ങളിൽ നിന്ന് ലിംഗപരമായ സ്ഥിരം മാതൃകകളും ഇരയെ കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പ്രയോഗങ്ങളും ഒഴിവാക്കാൻ ജഡ്ജിമാർക്ക് നിർദ്ദേശം നൽകി.

ഇത്തരം കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കോടതികൾ കൂടുതൽ ആലോചനാപൂർണവും അതിജീവിച്ചവർക്ക് മുൻഗണന നൽകുന്നതുമായ സമീപനം സ്വീകരിക്കണമെന്ന് കോടതി വ്യക്തമാക്കി. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അനിരുദ്ധ ബോസിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഈ ശുപാർശകളുള്ളത്. വിധിന്യായങ്ങൾ എഴുതുന്നതിലെ ‘അതീവശ്രദ്ധയും അനുകമ്പയും’ (Judgments and Gender: Sensitivity and Compassion in Writing Judgments) എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്, ഇന്ത്യയിലുടനീളമുള്ള 125 വിചാരണ കോടതി വിധിന്യായങ്ങൾ പരിശോധിച്ച ശേഷമാണ് തയ്യാറാക്കിയത്.

‘പ്രോസിക്യൂട്രിക്‌സ്’ (prosecutrix), ‘അബലയായ സ്ത്രീ’ (helpless woman), ‘പാതിവ്രത്യം നഷ്ടപ്പെട്ടു’ (lost her chastity), ‘മാനം കവർന്നു’ (outraged her modesty) തുടങ്ങിയ പ്രയോഗങ്ങൾ നിർത്തലാക്കാൻ ജഡ്ജിമാരോട് സമിതി ആവശ്യപ്പെട്ടു.ഇത്തരം പദപ്രയോഗങ്ങൾ പുരുഷാധിപത്യപരമായ വാർപ്പുമാതൃകകളിൽ അധിഷ്ഠിതമാണെന്നും അവ അതിജീവിച്ചവരെ വീണ്ടും മാനസികമായി തളർത്തുമെന്നും (re-traumatise) റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പകരം, ‘ഇര’ (victim), ‘അതിജീവിച്ചവർ’ (survivor), ‘പരാതിക്കാരി’ (complainant), ‘ലൈംഗികാതിക്രമം’ (sexual assault), ‘സ്വശരീരത്തിലുള്ള പരമാധികാരം’ (bodily autonomy) തുടങ്ങിയ നിഷ്പക്ഷവും നിയമപരമായി കൃത്യവുമായ പദങ്ങൾ കോടതികൾ ഉപയോഗിക്കണം എന്ന് റിപ്പോർട്ടിൽ നിർദ്ദേശിക്കുന്നു.

‘പാവം നിസ്സഹായയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി’, ‘കാമത്താൽ പ്രേരിതനായി’, ‘അവിഹിതകാമം ശമിപ്പിക്കാൻ’, ‘ശൈശവം നശിപ്പിച്ചു’, ‘ജീവിതം നശിപ്പിച്ചു’ തുടങ്ങിയ ശൈലികൾക്ക് പകരം, സദാചാരപരമായ വിധികൾക്ക് പകരം കുറ്റകൃത്യത്തെയും അതിന്റെ പ്രത്യാഘാതത്തെയും കേന്ദ്രീകരിച്ചുള്ള ഭാഷ ഉപയോഗിക്കാനും സമിതി നിർദ്ദേശിച്ചു.റിപ്പോർട്ട് അനുസരിച്ച്, ‘അന്തസ്സ്’ (honour), ‘അപമാനം’ (shame), ‘പാതിവ്രത്യം’ (chastity), ‘ലജ്ജ’ (bashfulness), ‘വിശുദ്ധി’ (sanctity) തുടങ്ങിയ വാക്കുകൾ ഒരു സ്ത്രീയുടെ മൂല്യം അവളുടെ ലൈംഗികശുദ്ധിയിലോ കുടുംബത്തിന്റെ അന്തസ്സിലോ ആണെന്ന കാലഹരണപ്പെട്ട സങ്കൽപ്പങ്ങളെ ബലപ്പെടുത്തുന്നു. അതേസമയം, ജുഡീഷ്യൽ യുക്തി (Judicial reasoning), സമ്മതം, അന്തസ്സ്, സ്വന്തം ശരീരത്തിലുള്ള പരമാധികാരം, ഭരണഘടനാപരമായ അവകാശങ്ങൾ എന്നിവയിൽ അധിഷ്ഠിതമായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *