സ്വകാര്യ സ്കൂളുകളിൽ സർക്കാർ പുസ്തകങ്ങൾ ഒഴിവാക്കുന്നു

തിരുവനന്തപുരം: സ്വകാര്യ സ്കൂളുകളിൽ എൻ.സി.ഇ.ആർ.ടി, എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ അവഗണിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. സർക്കാർ നിശ്ചയിച്ചിട്ടുള്ള പാഠപുസ്തകങ്ങൾക്ക് പകരം സ്വകാര്യ സ്കൂളുകൾ സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്നത് തുടരുന്നു എന്ന ആരോപണത്തെത്തുടർന്ന്, ഇക്കാര്യത്തിൽ പരിശോധനയോ സർവേയോ ഓഡിറ്റോ നടത്തിയിട്ടുണ്ടോ എന്ന് വിശദീകരിക്കാനാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ ബെഞ്ച് കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

എൻ.സി.ഇ.ആർ.ടി അല്ലെങ്കിൽ എസ്.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾക്ക് പകരം സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്നത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്ന് കമ്മീഷന് ലഭിച്ച പരാതിയിൽ പറയുന്നു. “എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾക്ക് വളരെ കുറഞ്ഞ വിലയേ ഉള്ളൂ, എന്നാൽ സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. സ്കൂൾ വിദ്യാഭ്യാസം എല്ലാവർക്കും, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും തുല്യവും ഉൾക്കൊള്ളുന്നതും താങ്ങാനാവുന്നതും ആക്കുക എന്ന ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ കാഴ്ചപ്പാടിന് വിരുദ്ധമാണിത്- പരാതിയിൽ വ്യക്തമാക്കുന്നു. ക്ലാസുകൾക്കനുസരിച്ച് സ്കൂൾ ബാഗുകളുടെ ഭാരം നിശ്ചയിച്ചിട്ടുണ്ടെന്നും സ്കൂളിലേക്ക് അധിക റെഫറൻസ് പുസ്തകങ്ങൾ കൊണ്ടുപോകരുതെന്നും എൻ.ഇ.പി നിർദ്ദേശിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. സ്വകാര്യ പബ്ലിഷർമാരുടെ ഒന്നിലധികം പാഠപുസ്തകങ്ങളും വർക്ക്ബുക്കുകളും നിർബന്ധിക്കുന്നത് ഈ നിയമത്തിന്റെ ലംഘനമാണ്. ബാഗുകളുടെ അമിതഭാരം കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന പരാതി, വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 29 ലംഘിക്കുന്നത് വഴി രണ്ട് തരം വിദ്യാഭ്യാസ രീതികൾ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും ആരോപിക്കുന്നു. ഒന്ന് എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിക്ക് കീഴിലും മറ്റൊന്ന് സ്വകാര്യ പബ്ലിഷർമാരുടെ വാണിജ്യ താൽപ്പര്യങ്ങൾക്ക് കീഴിലും.

Leave a Reply

Your email address will not be published. Required fields are marked *