തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും അത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് മാറി നിൽക്കണമെന്നും അല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. ഇത്തരം പ്രസതാവനകൾ കോൺഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗത്തിലും വലിയ രീതിയിലുള്ള അതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇത്തരം ചർച്ചകളിൽ നിന്നും പിന്തിരിയാൻ എഐസിസി കർശന നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മാത്രമല്ല, ഒന്നും മുഖവിലയ്‌ക്കെടുക്കാതെ ചർച്ച തുടരുന്ന സാഹചര്യത്തിലാണ് കർശന നിർദേശം നൽകാൻ കെപിസിസി നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് പാർട്ടിയിലെ മുഖ്യമന്ത്രി ചർച്ചയിൽ എഐസിസി ഇടപെടാതിരിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ ലീഗ് അടക്കമുള്ള ഘടക കക്ഷികൾ ഇക്കാര്യത്തിൽ പരസ്യ നിലപാടുമായി രംഗത്തെത്തുകയും ചെയ്തു.
