ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽ പുകവലിച്ച സംഭവത്തിൽ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിനെതിരെ നടപടി. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ശിക്ഷ. പഞ്ചാബിനെതിരായ മത്സരത്തിനിടെയായിരുന്നു റിയാൻ പരാഗ് ഇ -സിഗരറ്റ് വലിച്ചത്. ഇ- സിഗരറ്റ് ഉപയോഗിച്ച സംഭവത്തിൽ റിയാൻ പരാഗിനോട് ബിസിസിഐ വിശദീകരണം തേടിയിരുന്നു. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഡ്രസ്സിംഗ് റൂമിൽ നിന്ന് റിയാൻ പരാഗ് ഇ- സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പെടുകയായിരുന്നു. ഈ ദൃശ്യം നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിരുന്നു.
റിയാൻ പരാഗിനെതിരെ നടപടി വേണം എന്ന ആവശ്യം ശക്തമായതിന് പിന്നാലെയാണ് ബിസിസിഐ നടപടി. രാജസ്ഥാൻ റോയൽസിന്റെ 223 റൺസ് റൺ ചെയ്സിന് ഇടയിൽ ഔട്ടായി ഡ്രസ്സിംഗ് റൂമിലേക്ക് തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് റിയാൻ പരാഗ് ഇ- സിഗരറ്റ് ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസുമായി ബന്ധപ്പെട്ട് ഉയരുന്ന രണ്ടാമത്തെ വിവാദമാണിത്.
ഗുവാഹത്തിയിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ ടീം മാനേജർ രവീന്ദർ റോമി ഭീന്ദർ ഫോൺ ഉപയോഗിക്കുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ബിസിസിഐയുടെ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റ് നടത്തിയ അന്വേഷണത്തിനൊടുവിൽ റോമി ഭീന്ദറിന് താക്കീതും ഒരു ലക്ഷം രൂപ പിഴയും നൽകിയിരുന്നു.
