തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ മാലിന്യശേഖരണത്തിൽ വൻകുതിപ്പ്. ക്ലീൻകേരള കമ്പനി ശേഖരിച്ച മാലിന്യത്തിന്റെ അളവ് 2021-22ലെ 21,839 ടണ്ണിൽനിന്ന് 73,403 ടണ്ണായി ഉയർന്നു. മൊത്തം ശേഖരണത്തിൽ 3.36 മടങ്ങ് വർധന. സംസ്ഥാനത്ത് മാലിന്യത്തിന്റെ ഉത്പാദനത്തോത് ഉയരുന്നുവെന്നാണിത് കാണിക്കുന്നത്.
പുനരുപയോഗിക്കാവുന്ന മാലിന്യം അഞ്ചുവർഷംമുൻപ് 5,587 ടണ്ണായിരുന്നത് ഇപ്പോൾ 37,853 ടണ്ണായി. 577 ശതമാനം കൂടി. 2021-ൽ ആകെ ശേഖരിച്ചിരുന്ന മാലിന്യത്തിന്റെ 25.6 ശതമാനംമാത്രമാണ് തരംതിരിച്ചിരുന്നതെങ്കിൽ ഇപ്പോഴിത് 51.6 ശതമാനമായി ഉയർന്നു.
മാലിന്യംവഴി കമ്പനിയുടെ വരുമാനം 7.37 കോടി (2021-22) രൂപയിൽനിന്ന് 66.39 കോടിയായി. ഏകദേശം ഒൻപത് മടങ്ങ് വർധന. മാലിന്യശേഖരണസ്ഥലത്തിന്റെ വിസ്തൃതി 87,300-ൽനിന്ന് 2,81,260 ചതുരശ്രയടിയായി കൂട്ടേണ്ടിവന്നു. ഹരിതകർമസേനയ്ക്ക് ഇക്കാലയളവിൽ 38.88 കോടിരൂപയാണ് പ്രതിഫലം നൽകിയത്.
