ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. കേറ്ററിംഗ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സല്‍ക്കാരത്തിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം ഭക്ഷണം വിളമ്പി. അവസാന സമയത്താണ് വരന്റെ സഹോദരിയും ഭര്‍ത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഇവര്‍ ഇരുന്നത് കേറ്ററിംഗ് ജീവനക്കാര്‍ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റുമാണ്.
സമീപത്ത് വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്നും ജീവനക്കാര്‍ പറഞ്ഞതാണ് പ്രശ്നത്തിന്റെ തുടക്കം. പാത്രം ഉപയോഗിച്ച് കേറ്ററിംഗ് ഉടമയുടെ മകന്റെ തലയ്ക്ക് അടിച്ചതോടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. വരന്റെ സഹോദരിയുടെ ഭര്‍ത്താവും മൂന്ന് കേറ്ററിംഗ് ജീവനക്കാരും ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവര്‍ വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളില്‍ ചികിത്സ തേടി.
