ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ ട്വിസ്റ്റുകൾ അവസാനിക്കുന്നില്ല. കന്നിയങ്കത്തിൽ ടിവികെ അധികാരത്തിലെത്തുകയും വിജയ് മുഖ്യമന്ത്രിയാവുകയും ചെയ്തതിനു പിന്നാലെ പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ വിള്ളൽ വീഴുന്നതായി റിപ്പോർട്ട്. ആദ്യം ഇന്ത്യാസഖ്യത്തിൽ ആയിരുന്നുവെങ്കിൽ ഇപ്പോൾ എഐഎഡിഎംകെയ്ക്കുള്ളിലാണ് ഭിന്നത രൂക്ഷമായിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്യുന്നു.
പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമി ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ച സമയത്ത് വിമത നേതാക്കൾ എംഎൽഎമാരുടെ യോഗം വിളിച്ചതായാണ് റിപ്പോർട്ട്. എടപ്പാടി പളനി സ്വാമി രാജിവെക്കണമെന്ന് ഒരു കൂട്ടം എംഎൽഎമാരും ആവശ്യപ്പെട്ടതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയിൽനിന്ന് കടുത്ത സമ്മർദ്ദം ഉയർന്നിട്ടും ഇപിഎസ് രാജിവെക്കാൻ തയ്യാറല്ലെന്നാണ് വൃത്തങ്ങൾ അറിയിക്കുന്നത്.
47 എംഎൽഎമാരാണ് എഐഎഡിഎംകെയ്ക്കുള്ളത്. സത്യപ്രതിജ്ഞയ്ക്കായി ഇവർ നിയമസഭയിൽ എത്തിയത് രണ്ട് സംഘങ്ങളായിട്ടാണ്. 11 പേരടങ്ങുന്ന ഒരു സംഘം എടപ്പാടി പളനിസ്വാമിക്കൊപ്പവും 36 പേരടങ്ങുന്ന മറ്റൊരു സംഘം മുതിർന്ന നേതാവ് സി.വി. ഷൺമുഖനും എസ്.പി. വേലുമണിക്കുമൊപ്പമാണ് എത്തിയതെന്ന് ന്യൂസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
