ഡൽഹി: നീറ്റ് യു ജി പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). 2026 ജൂൺ 21 ഞായറാഴ്ച പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. ചോദ്യപ്പേപർ ചോർച്ചയെ തുടർന്ന് ഈ വര്‍ഷത്തെ നീറ്റ് യു ജി മെഡിക്കല്‍ പ്രവേശന പരീക്ഷ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. മെയ് മൂന്നിന് നടന്ന നീറ്റ് യു ജി പരീക്ഷയാണ് റദ്ദാക്കിയത്. ഏകദേശം 24 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ എഴുതിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കിയത്.
പരീക്ഷ വീണ്ടും നടത്തുമെന്ന് എൻടിഎ നേരത്തെ അറിയിച്ചിരുന്നു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നാണ് എൻടിഎ അറിയിച്ചത്. ഇപ്പോൾ എൻടിഎയുടെ എക്സ് പോസ്റ്റിലൂടെയാണ് പുനഃപരീക്ഷാ തീയതി പ്രഖ്യാപിച്ചത്. ഇന്നലെ വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് പുനഃപരീക്ഷാ തീയതി പ്രഖ്യാപനമുണ്ടായത്. പരീക്ഷയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
അതേസമയം പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് വിവിധയിടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ പ്രവർത്തകർ ചോദ്യപേപ്പർ ചോർച്ചയ്ക്കും പരീക്ഷാ ക്രമക്കേടുകൾക്കും എതിരെ പ്രകടനങ്ങൾ നടത്തിയിരുന്നു. ചോദ്യപ്പേപർ ചോർച്ചയിൽ കേരളം, തമിഴ്നാട് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ പ്രതിഷേധം അറിയിച്ചിരുന്നു. എൻടിഎ പിരിച്ച് വിടണമെന്നും നീറ്റ് പരീക്ഷാ നിർത്തലാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മുൻ മുഖ്യ മന്ത്രി സ്റ്റാലിൻ എന്നിവർ രംഗത്തെത്തിയിരുന്നു.
