ഇന്ത്യൻ പ്രീമിയർ ലീഗിൽ അപൂര്‍വ ചരിത്രമെഴുതി മുംബൈ ഇന്ത്യന്‍സ് ടീം. പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ മുംബൈ ടീമിനെ നയിച്ചത് ജസ്പ്രിത് ബുംറയായിരുന്നു. ഇതോടെ ഒരു സീസണില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളെ ക്യാപ്റ്റന്‍മാരാക്കുന്ന ചരിത്രത്തിലെ ആദ്യ ഐപിഎല്‍ ഫ്രഞ്ചൈസിയായി മുംബൈ ഇന്ത്യൻസ് മാറി.സ്ഥിരം ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ തുടരെ മൂന്നാം പോരാട്ടത്തിലും ടീമില്‍ കളിച്ചില്ല. പുറം വേദനയെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്. സ്റ്റാന്‍ഡ് ബൈ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇത്തവണ ടീമിലില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്നത്തെ പോരാട്ടത്തില്‍ താരം കളിച്ചില്ല. ഇതോടെയാണ് ബുംറയ്ക്ക് നായക സ്ഥാനം കിട്ടിയത്.
ഇതാദ്യമായാണ് ബുംറ മുംബൈയുടെ നായകനാകുന്നത്. 156 മത്സരങ്ങള്‍ ഫ്രാഞ്ചൈസിക്കായി കളിച്ച ശേഷമാണ് ബുംറയ്ക്ക് ക്യാപ്റ്റന്‍ സ്ഥാനം കിട്ടുന്നത്. ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ശേഷം നായക സ്ഥാനത്തെത്തുന്ന ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ താരമായും ബുംറ മാറി. 200 മത്സരങ്ങള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിങ്സ് നായകനായ രവീന്ദ്ര ജഡേജയാണ് മുന്നിലുള്ളത്. ഒറ്റ സീസണില്‍ മൂന്ന് വ്യത്യസ്ത ക്യാപ്റ്റന്മാരെ അവതരിപ്പിക്കുന്ന നാല് ടീമുകളില്‍ ഒന്നും മുംബൈ ആണ്. ഇത് രണ്ടാം തവണയാണ് മുംബൈ ഇത്തരത്തില്‍ മൂന്ന് നായകന്മാരെ അവതരിപ്പിക്കുന്നത്. പൂനെ വാരിയേഴ്സ് ഇന്ത്യ, സണ്‍റൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ് ടീമുകളും നേരത്തെ ഇത്തരത്തില്‍ 3 ക്യാപ്റ്റന്മാരെ പരീക്ഷിച്ചിട്ടുണ്ട്.
