വകുപ്പ് വിഭജനം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ചുമതലയേറ്റിട്ടും വകുപ്പുവിഭജനം സംബന്ധിച്ച വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയില്ല. ചില വകുപ്പുകളുടെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നതിനാലാണിത്. ഗവർണർ അംഗീകരിച്ച് തിങ്കളാഴ്ച വൈകിട്ടോടെ വിവിജ്ഞാപനമിറക്കാനായിരുന്നു ധാരണ. എന്നാൽ, ഫിഷറീസ് വകുപ്പ് ആർക്ക് നൽകണമെന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമാണ് തടസ്സമായി നിൽക്കുന്നത്.

ഇടതുസർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും രണ്ട് വകുപ്പുകളായി രണ്ട് മന്ത്രിമാർക്ക് കീഴിലാണുണ്ടായിരുന്നത്. ഇത് തുടരാനും ഉന്നതവിഭ്യാഭ്യാസം കോൺഗ്രസും പൊതുവിദ്യാഭ്യാസം ലീഗും ഏറ്റെടുക്കാനുമായിരുന്നു ധാരണ. ഉന്നതവിദ്യാഭ്യാസം നൽകുമ്പോൾ ഫിഷറീസ് വകുപ്പ് അധികമായി നൽകണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവെക്കുകയും ചെയ്തു. അതേസമയം ഫിഷറീസ് വകുപ്പ് ആ മേഖലയിലുള്ളവരെക്കുറിച്ച് അറിവും പരിചയവുമുള്ളവർക്ക് നൽകണമെന്ന ആവശ്യമാണ് ലത്തീൻ വിഭാഗം മുന്നോട്ടുവെച്ചിട്ടുള്ളത്. ഇത് പാലിക്കണമെങ്കിൽ, ഫിഷറീസ് ലീഗിന് നൽകാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ ഉന്നതവിദ്യാഭ്യാസം കോൺഗ്രസും ഒഴിവാക്കേണ്ടിവരും.

ഫിഷറീസ് ഷിബു ബേബി ജോണിന് നൽകിയാൽ അദ്ദേഹത്തിന് നിശ്ചയിച്ച വനംവകുപ്പ് തിരിച്ചെടുക്കേണ്ടിവരും. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനാലാണ് വിജ്ഞാപനം വൈകുന്നത്. ജലവിഭവവകുപ്പിനൊപ്പം രജിസ്‌ട്രേഷൻ വകുപ്പുകൂടി വേണമെന്ന ആവശ്യം കേരള കോൺഗ്രസും മുന്നോട്ടു വെക്കുന്നുണ്ട്. വൈദ്യുതിവകുപ്പ് വേണ്ടെന്ന കെ. മുരളീധരന്റെ നിലപാട് പരിഗണിച്ച് അദ്ദേഹത്തിന് ആരോഗ്യ വകുപ്പ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് പറഞ്ഞിരുന്ന എ.പി. അനിൽകുമാറിന് വൈദ്യുതിവകുപ്പ് നൽകും.

Leave a Reply

Your email address will not be published. Required fields are marked *