കോഴിക്കോട്: തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വർഗീയ കാർഡിറക്കുന്നുവെന്ന് പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹിലിയ. പേരാമ്പ്രയിലെ അനൗൺസ്മെന്റ് വിവാദങ്ങളോടുള്ള ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ ഇക്കാര്യം വ്യക്തമാക്കിയത്.
എഴുതി തയ്യാറാക്കി ക്രോസ് ചെക്ക് ചെയ്ത് റെക്കോർഡ് ചെയ്ത അനൗൺസ്മെന്റാണ് എൽഡി എഫിന്റെ പ്രചാരണ വാഹനത്തിൽ കേൾപ്പിച്ചത്. മനഃപൂർവ്വമാണ് ഇത് നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് ഇത് നടന്നത്. സ്ഥാനാർഥിക്ക് പരിപൂർണ ഉത്തരവാദിത്വമുണ്ട്. മണ്ഡലത്തിലെ വികസന മുരടിപ്പിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു കൊണ്ടേയിരിക്കും. ഇതിന് തടയിടാനാണ് എൽഡിഎഫ് വർഗീയ കാർഡിറക്കുന്നത്. പേരാമ്പ്രയുടെ മതേതര മണ്ണിന് കളങ്കം സൃഷ്ടിക്കുകയാണ് എൽഡിഎഫ്. ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നും നാട്ടിലെ വികസന മുരടിപ്പിനെ കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുമെന്നും അവർ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച നൂർബിന റഷീദ് തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങളിൽ മറുപടി പറയാൻ തഹിലിയ തയ്യാറായില്ല. നൂർബിനയുടെ പ്രസ്താവന ശ്രദ്ധിച്ചില്ലെന്നും അകാര്യങ്ങളിൽ പാർട്ടി മറുപടി പറയുമെന്നും തഹിലിയ എടുത്ത് പറയുകയുണ്ടായി.
പേരാമ്പ്രയിൽ എൽഡിഎഫ് വർഗീയ കാർഡിറക്കുന്നു
