മലപ്പുറം: മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കാല് വേദനയുടെ ഭാഗമായി നടത്തിയ ശസ്ത്രക്രിയയിൽ രോഗിയുടെ കാലിലെ ഞരമ്പുകൾ മുറിച്ചു മാറ്റിയെന്നാണ് പരാതി. നടന്ന് ആശുപത്രിയിലെത്തിയ രോഗിയുടെ കാല് ഇപ്പോൾ മുറിച്ച് മാറ്റേണ്ട അവസ്ഥയിലാണ്. ഗുരുതരാവസ്ഥയിലായ നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതി (73) കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
മെയ് 12 നാണ് മഞ്ചേരി മെഡിക്കൽ കോളജിൽ വെച്ച് പാർവതിയുടെ കാലിന് ശസ്ത്രക്രിയ നടത്തിയത്. വൈകിട്ടോടെ കൂടെയുണ്ടായിരുന്ന ബന്ധുക്കൾക്ക് രോഗിയുടെ സർജറി നടത്തിയ കാലിൽ തണുപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്‌കാനിങ്ങിൽ രോഗിയുടെ കാലിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചതായി കണ്ടെത്തി.
എന്നാൽ ഈ വിവരം ബന്ധുക്കളിൽ നിന്നും മറച്ചുവെച്ച് രോഗിയെ മറ്റെവിടേക്കെങ്കിലും കൊണ്ടു പോകാൻ ഡ്യൂട്ടി ഡോക്‌ടർ പറഞ്ഞെന്നാണ് ബന്ധുക്കൾ പറയുന്നത്. പിന്നാലെയാണ് വയോധികയെ ബന്ധുക്കൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. ഇതിനോടകം തന്നെ രോഗിക്ക് മൂന്നോളം ശസ്ത്രക്രിയകളാണ് കഴിഞ്ഞത്. പരിശോധിച്ച ശേഷം വിശദീകരണം നൽകാമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന മറുപടി.
