ഐപിഎല്ലില്‍ സ്മാര്‍ട്ട് ഗ്ലാസുകൾ ഉപയോഗിക്കരുതെന്ന് ബിസിസിഐ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മത്സരദിവസങ്ങളില്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും സ്മാര്‍ട്ട് ഗ്ലാസുകളും മറ്റ് അത്യാധുനിക കണ്ണടകളും ഉപയോഗിക്കരുതെന്ന നിര്‍ദേശവുമായി ബിസിസിഐയുടെ അഴിമതി വിരുദ്ധ-സുരക്ഷാ വിഭാഗം. ടൂര്‍ണമെന്റിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനും നിയന്ത്രിത മേഖലകളില്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

പല പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളും അടുത്തിടെ ഐപിഎല്‍ കളിക്കാര്‍ക്കും ഫ്രാഞ്ചൈസി ഭാരവാഹികള്‍ക്കുമായി സ്മാര്‍ട്ട് സണ്‍ഗ്ലാസുകള്‍ വ്യാപകമായി പ്രൊമോട്ട് ചെയ്യുകയും വില്‍ക്കുകയും ചെയ്യുന്നതായി ബിസിസിഐ നിരീക്ഷിച്ചിരുന്നു. കാഴ്ചയില്‍ സാധാരണ കണ്ണടകള്‍ പോലെ തോന്നിക്കുമെങ്കിലും, ടൂര്‍ണമെന്റ് അധികൃതരില്‍ വലിയ ആശങ്കയുണ്ടാക്കുന്ന അത്യാധുനിക ഫീച്ചറുകളാണ് ഈ ഉപകരണങ്ങള്‍ക്കുള്ളത്. ഈ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും, തത്സമയം സംപ്രേഷണം ചെയ്യാനും, ടെക്സ്റ്റ് മെസ്സേജുകള്‍ അയക്കാനും സ്വീകരിക്കാനും, മൊബൈല്‍ ഡാറ്റ അല്ലെങ്കില്‍ വൈഫൈ വഴി ഓഡിയോ-വീഡിയോ കോളുകള്‍ ചെയ്യാനും സാധിക്കും. ഈ സവിശേഷതകള്‍ ഉള്ളതിനാല്‍, ഐപിഎല്‍ ചട്ടപ്രകാരം ഈ ഉപകരണങ്ങളെ കമ്മ്യൂണിക്കേഷന്‍, ഓഡിയോ-വീഡിയോ റെക്കോര്‍ഡിംഗ് ഉപകരണങ്ങളുടെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്.

പുതിയ നിര്‍ദ്ദേശപ്രകാരം മത്സരദിവസങ്ങളില്‍ പ്ലെയേഴ്‌സ് മാച്ച് ഒഫീഷ്യല്‍സ് ഏരിയയില്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഉപയോഗിക്കുന്നതിനോ കൈവശം വെക്കുന്നതിനോ പൂര്‍ണ്ണ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രസ്സിംഗ് റൂമുകള്‍, ഡഗ്ഔട്ടുകള്‍, കളിക്കാര്‍ ഇരിക്കുന്ന മറ്റ് സുരക്ഷിത മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ഹൈ-സെക്യൂരിറ്റി സോണുകള്‍ക്കും നിയന്ത്രണം ബാധകമാണ്. മത്സരത്തിനിടെ തത്സമയ വിവരങ്ങള്‍ കൈമാറുന്നതിനോ സുരക്ഷാ വീഴ്ചകള്‍ ഉണ്ടാക്കുന്നതിനോ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ചേക്കാമെന്നാണ് സുരക്ഷാ വിഭാഗം കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *