നടിയെ ആക്രമിച്ച കേസ്; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യത്തിൽ ഹൈക്കോടതി വാദം കേള്‍ക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതികളുടെ ആവശ്യത്തില്‍ ഹൈക്കോടതി വാദം കേള്‍ക്കും. പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള പ്രതികളുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വാദം കേൾക്കുക. വാദം കേള്‍ക്കാനായി അപ്പീല്‍ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. അതേസമയം, കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.

ഒരു മാസത്തിനകം മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയോടായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. മെമ്മറി കാര്‍ഡ് പരിശോധനയിലെ എസ്‌ഐടി അന്വേഷണ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എസ്‌ഐടി അന്വേഷണ ആവശ്യത്തില്‍ പ്രൊസിക്യൂഷന്‍ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. മുദ്രവെച്ച കവറിലാക്കിയ തെളിവുകള്‍ ഹൈക്കോടതി രജിസ്ട്രിയില്‍ ഹാജരാക്കണമെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അതിജീവിത ഉന്നയിച്ച വാദങ്ങളെല്ലാം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിരീക്ഷണം. ജസ്റ്റിസ് സി. എസ് ഡയസ് അധ്യക്ഷനായ സിംഗില്‍ ബെഞ്ചാണ് അതിജീവിതയുടെ ഹര്‍ജി പരിഗണിച്ചത്. നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് വിചാരണക്കോടതിയുടെ അടക്കം കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമവിരുദ്ധമായി പരിശോധിക്കപ്പെട്ടുവെന്നായിരുന്നു അതിജീവിതയുടെ ആക്ഷേപം. ഫോറന്‍സിക്ക് വിദഗ്ധരെ അടക്കം ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് അതിജീവിത ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ ഒരുമാസത്തിനകം നിലപാട് അറിയിക്കണമെന്നാണ് പ്രോസിക്യൂഷനോട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.

മുമ്പ് രണ്ട് ജഡ്ജിമാര്‍ അതിജീവിതയുടെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്തുമാണ് പിന്മാറിയത്. മൂന്നാമത്തെ ബെഞ്ചിലാണ് ഹര്‍ജി പരിഗണിച്ചിരിക്കുന്നത്. തന്റെ സ്വകാര്യ ദൃശ്യങ്ങളാണ് പെന്‍ഡ്രൈവിലും മെമ്മറി കാര്‍ഡിലുമുള്ളത്. അത്തരം ദൃശ്യങ്ങള്‍ ചോര്‍ന്നു അല്ലെങ്കില്‍ മറ്റൊരാള്‍ കണ്ടു എന്നുള്ളത് അത് മൗലീകാവകാശത്തിന്റെ ലംഘനമാണെന്നുമാണ് അതിജീവിത ചൂണ്ടിക്കാട്ടിയത്. കോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നായിരുന്നു അതിജീവിത ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അതിജീവിത പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *