ഡൽഹി: രാഘവ് ചദ്ദയടക്കം ഏഴ് എംപിമാർ ആം ആദ്മി പാർട്ടി വിട്ടതിൽ പ്രതികരിച്ച് അണ്ണാ ഹസാരെ. പാർട്ടി ശരിയായ പാതയിൽ തുടർന്നിരുന്നവെങ്കിൽ നേതാക്കൾ പാർട്ടി വിടുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചദ്ദയടക്കമായുള്ളവർക് എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം അവർ പാർട്ടി വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ അഹല്യാണഗർ ജില്ലയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ചയാണ് ഏഴ് ആം ആദ്മി രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേരുമെന്ന് പ്രഖ്യാപിച്ചത്. ആം ആദ്മിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ അംഗങ്ങളും പാർട്ടി വിട്ടതായും പ്രത്യേക വിഭാഗമായി രാജ്യസഭയിൽ പ്രവർത്തിക്കുമെന്നും ചദ്ദ അവകാശപ്പെട്ടിരുന്നു. ബിജെപിയിൽ ലയിക്കുന്നതിന് എംപിമാരുടെ സംഘം ഭരണഘടനാ വ്യവസ്ഥകൾ വിനിയിയോഗിച്ചതായും ചദ്ദ പറഞ്ഞു.
സ്വാതി മാലിവാൾ, ഹർഭജൻ സിംഗ്, സന്ദീപ് പഥക്, രജീന്ദർ ഗുപ്ത , വിക്രംജിത് സിംഗ് സാഹ്നി തുടങ്ങിയ പ്രമുഖരാണ് ബിജെപിയിൽ ചേരുന്നത്.
