ചെർക്കള ∙ റെക്കോർഡ് വിലയിൽ നിന്നു കൂപ്പുകുത്തി വീണു പച്ചത്തേങ്ങ വില. ഒരു കിലോ പച്ചത്തേങ്ങയ്ക്കു 42 രൂപയും ഉണങ്ങിയതിനു 52 രൂപയുമായിട്ടാണു വിലയിടിഞ്ഞത്. ഏഴു മാസത്തിനിടെ ഒരു കിലോയ്ക്കു 36 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രയ്ക്കും വിലയിടിഞ്ഞു. കിലോയ്ക്കു 200 രൂപയുണ്ടായിരുന്ന കൊപ്രയ്ക്കു 150 രൂപയായി. ഉണ്ട കൊപ്രയ്ക്കു 225 രൂപയിൽ നിന്നു 180 ആയി കുറഞ്ഞു. വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി.
വില ഇനിയും താഴുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകളെന്നു വ്യാപാരികൾ അറിയിച്ചു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാളികേര കർഷകർക്ക് സുവർണകാലമായിരുന്നു. വില പടിപടിയായി ഉയർന്നാണ് കഴിഞ്ഞ വർഷം സർവകാല റെക്കോർഡായ 78 രൂപ വരെയെത്തിയത്. എന്നാൽ മാസങ്ങൾക്കിടെ 40 ശതമാനത്തിലേറെ കുറഞ്ഞത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കി. തമിഴ്നാട്ടിലുൾപ്പെടെ തേങ്ങ ഉൽപാദനം കൂടിയത്, യുഎസ്–ഇറാൻ യുദ്ധം തുടങ്ങിയവയാണ് വിലയിടിവിനു പ്രധാന കാരണമായി പറയുന്നത്. ഇത്തവണ ചൂട് കൂടുതലായതിനാൽ തേങ്ങ പെട്ടെന്ന് മൂപ്പെത്തിയതും വിപണിയിൽ കൂടുതൽ തേങ്ങയെത്താൻ കാരണമായി.
