കഴിഞ്ഞ വർഷം ബോളിവുഡിൽ നിന്നിറങ്ങി വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ധുരന്ധർ. രൺവീർ സിങ് നായകനായ ചിത്രം ആദിത്യാ ധർ ആണ് സംവിധാനം ചെയ്തത്. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെ പേർ ചിത്രത്തെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കോൺഗ്രസ് നേതാവ് ഷമാ മുഹമ്മദും ധുരന്ധറിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഷമ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. ‘ധുരന്ധറിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത് കഴിഞ്ഞ വർഷമാണെന്ന് എനിക്കറിയാം. എന്നാൽ കഴിഞ്ഞ ദിവസം മാത്രമാണ് എനിക്ക് അത് കാണാനുള്ള സമയം കിട്ടിയത്. ചിത്രത്തിന്റെ ദൈർഘ്യം കാരണം രണ്ട് ദിവസം കൊണ്ടാണ് ചിത്രം കണ്ടുതീർത്തത്. മികച്ച സംവിധാനം, അടിപൊളി സ്‌ക്രിപ്റ്റ്, രൺവീർ സിങ്ങിന്റെ ഗംഭീര അഭിനയം. പഴയ ഹിന്ദി ഗാനങ്ങൾ ആദിത്യാ ധർ ചില രംഗങ്ങളിൽ വിളക്കിച്ചേർത്ത രീതി എനിക്ക് ഇഷ്ടമായി.’ -എന്നാണ് ഷമ മുഹമ്മദ് പോസ്റ്റിൽ പറയുന്നത്.
എന്നാൽ ഈ പോസ്റ്റിനെ വിമർശിച്ച ഒരാൾക്ക് ഷമ നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഐഐടി, ഐഐഎം എന്നിവിടങ്ങളിൽ നിന്ന് ബിരുദമെടുത്ത ഷുഹൈബ് അലി മുഹമ്മദ് എന്നയാളാണ് ഷമയുടെ പോസ്റ്റിനെ വിമർശിച്ചത്. ധുരന്ധർ പ്രൊപ്പഗണ്ടാ ചിത്രമാണെന്ന വിമർശനം നിരവധി പേർ നേരത്തേ ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് വിമർശനം തുറന്നുപറഞ്ഞത്.’എങ്ങനെയാണ് നിങ്ങൾക്ക് ഇത് പോസ്റ്റ് ചെയ്യാൻ കഴിഞ്ഞത്? ഈ പ്രൊപ്പഗണ്ടാ സിനിമ മുസ്‌ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണ്. നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു.’-ഇതാണ് ഷമയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് ഷുഹൈബ് കുറിച്ചത്. ഇതിന് കടുത്ത ഭാഷയിലാണ് ഷമാ മുഹമ്മദ് മറുപടി നൽകിയത്.
‘ധുരന്ധർ മുസ്ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നില്ല, മറിച്ച് പാകിസ്ഥാനെയാണ്. രണ്ടും തമ്മിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന നിങ്ങളെയോർത്ത് ലജ്ജ തോന്നുന്നു. നിങ്ങളെ പോലുള്ളവരാണ് ഇന്ത്യയിലെ മുസ്‌ലിങ്ങൾക്ക് ചീത്തപ്പേരുണ്ടാക്കുന്നത്. നിങ്ങൾക്ക് ഇന്ത്യ വിട്ട് പാകിസ്ഥാൻ പൗരത്വമെടുക്കാം.’-ഇതാണ് ഷമാ മുഹമ്മദ് മറുപടിയായി കുറിച്ചത്. ഷമയ്ക്ക് അതേഭാഷയിൽ ഷുഹൈബ് മറുപടി നൽകി. ‘എന്നോട് പാകിസ്ഥാനിൽ പോകാൻ പറയാൻ നിങ്ങൾ ആരാണ്? എന്റെ മുതുമുത്തച്ഛൻ ഈ രാജ്യത്തിനായി പോരാടിയിട്ടുണ്ട്. എന്റെ മുൻതലമുറയിൽ പെട്ടവരെല്ലാം ഈ മണ്ണിന്റെ മക്കളാണ്. അല്ലാതെ നിങ്ങളെ പോലെ മുഗൾ ജീൻ ഡിഎൻഎയിൽ ഉള്ളവരല്ല.’-ഇതാണ് ഷുഹൈബ് അലി മുഹമ്മദ് പറഞ്ഞത്. ഷമയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ കമന്റുകളിട്ടിരുന്നു.
