കേരളത്തിൽ LDF പരാജയപ്പെട്ടതും പശ്ചിമ ബംഗാളിലെ BJP യുടെ വിജയവും ഗൗരവമായി കാണുന്നു; CPIM പൊളിറ്റ് ബ്യൂറോ

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയവും ഗൗരവമായി കാണുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. പത്ത് വർഷം നീണ്ടുനിന്ന ഭരണത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് പരാജയപ്പെട്ടത് ജനവിധി മാനിച്ചുതന്നെ പരിശോധിക്കുമെന്ന് പാർട്ടി അറിയിച്ചു. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും ജനക്ഷേമത്തിനായി പരമാവധി ശ്രമിച്ചിട്ടും കേരളത്തിൽ ഭരണത്തുടർച്ച നേടാനാവാത്തത് എന്തുകൊണ്ടാണെന്ന് പാർട്ടി പരിശോധിക്കും. പരാജയത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ച് ജനകീയ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും പാർട്ടി വ്യക്തമാക്കി.

അതേസമയം പശ്ചിമ ബംഗാളിൽ ബിജെപിക്കുണ്ടായ മുന്നേറ്റത്തിൽ പാർട്ടി ആശങ്ക രേഖപ്പെടുത്തി. വർഗീയ ധ്രുവീകരണവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗവുമാണ് ബംഗാളിൽ ബിജെപിക്ക് തുണയായത്. എന്നാലും, വെല്ലുവിളികൾക്കിടയിൽ ബംഗാളിൽ ഇടതുപക്ഷത്തിന് തങ്ങളുടെ വോട്ട് വിഹിതത്തിൽ നേരിയ പുരോഗതി ഉണ്ടാക്കാൻ സാധിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. തമിഴ്‌നാട്ടിൽ വിജയ്‌യുടെ ടിവികെ ഒരു വലിയ ശക്തിയായി ഉയർന്നുവന്നതും ഡിഎംകെ സഖ്യത്തിനുണ്ടായ തിരിച്ചടിയും പാർട്ടി നിരീക്ഷിച്ചു വരികയാണ്. തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യുന്നതിനായി പോളിറ്റ് ബ്യൂറോയും സെൻട്രൽ കമ്മിറ്റിയും ഉടൻ യോഗം ചേരും. മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം കൂടുതൽ കരുത്തോടെ തുടരുമെന്നും തങ്ങളിൽ വിശ്വാസമർപ്പിച്ച വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായും സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *