പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക പരിശോധന ഫലം എസ്ഐടിക്ക്. ജംഷദ്പൂരിലെ ലാബിൽ ആണ് പരിശോധന നടത്തിയത്. എട്ടു സാമ്പിളുകളുടെ ഫലമാണ് ലഭിച്ചത്. പാളികൾ മാറ്റിയില്ലെന്നും, പൊതിഞ്ഞിരുന്ന സ്വർണ്ണം മാത്രമാണ് തട്ടിയെടുത്തതെന്നുമാണ് കണ്ടെത്തൽ. റിപ്പോർട്ട് എസ്ഐടി കൊല്ലം കോടതിയിൽ സമർപ്പിച്ചു. ഉടൻ കുറ്റപത്രം സമർപ്പിക്കാനാണ് നീക്കം.
നാല് മാസം മുൻപാണ് ദ്വാരപാലക പാളിയിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്. കാലപഴക്കം ഉള്‍പ്പെടെയുള്ളവ പരിശോധിച്ചിരുന്നു. ചെമ്പ് പാളിക്ക് 28 വര്‍ഷത്തെ പഴക്കമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ VSSC യിൽ സ്വർണപ്പാളികൾ പരിശോധന നടത്തിയിരുന്നു. അതിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും പരിശോധന നടത്തിയിരുന്നത്. ശാസ്ത്രീയ പരിശോധനാ ഫലമാണ് കോടതിയിൽ നിർണായകമാകുക. പാളികൾ ഏതെങ്കിലും തരത്തിൽ മാറിയിട്ടുണ്ടോ എന്നറിയാനും, എത്രത്തോളം സ്വർണം പാളികളിൽ ഉണ്ട് എന്നറിയാനുമുള്ള ശാസ്ത്രീയ തെളിവുകൾക്ക് വേണ്ടിയാണ് വീണ്ടും പരിശോധന നടത്തിയത്.
