ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. രണ്ട് തവണ മാധ്യമങ്ങൾ സമീപിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. നിലവിൽ കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ച്ചക്ക് ഡൽഹിയിലാണ് മുഖ്യമന്ത്രി. അതേസമയം, ഇഡിയെ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. ഇഡി റെയ്ഡിന്‍റെ പേരില്‍ സിപിഎം നടത്തുന്ന പ്രതിഷേധം പിണറായിയോടുള്ള സ്നേഹം കൊണ്ടല്ലെന്നും പൊതു മുതല്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. ഇഡി ഇനി സെക്രട്ടേറിയേറ്റിലും കേറിയേക്കും. വിശ്വസിക്കാന്‍ കൊള്ളാത്തവരാണ് ഇഡിയെന്നും കെ മുരളീധരന്‍ പറഞ്ഞു.
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. ക്ഷേത്ര മുതലുകളില്‍ കൈയ്യിട്ടു വാരുന്നവരെല്ലാം കള്ളന്‍മാരാണ്. അത് ശബരിമലയിലായാലും പത്മനാഭസ്വാമി ക്ഷേത്രത്തിലായാലും അങ്ങനെ തന്നെ. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ഇക്കാര്യം ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ചചെയ്തു. ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചതായി ആഭ്യന്തരമന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ശക്തമായ നടപടി ഉണ്ടാകും. ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും നിയമോപദേശം തേടി തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
