ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്ത്തകന് ആല്ബിന് മാത്യു പൊലീസില്‍ കീഴടങ്ങി. മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോണ്‍ കോള്‍ റെക്കോര്‍ഡും ജീവനക്കാരി പുറത്തുവിട്ടതിന് പിന്നാലെയാണ് കീഴടങ്ങല്‍. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഗുണ്ടയായിരുന്ന ആല്വിന് മാത്യു മാനസാന്തരപ്പെട്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു.
ആല്‍ബിന്റെ ആലപ്പുഴ പുന്നപ്രയിലുള്ള ശാന്തി ഭവന് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആലപ്പുഴ കഞ്ഞിപ്പാടം സ്വദേശിനിയായ യുവതി ആല്‍ബിന്റെ ശാന്തി ഭവനില്‍ ജോലിക്ക് എത്തുന്നത്. ലൈംഗിക ചേഷ്ടയോടെ ആല്ബിന് മാത്യു അപമാനിച്ചതായായിരുന്നു പരാതിക്കാരി പറഞ്ഞത്. ആല്ബിന് സ്പര്‍ശിക്കാന്‍ ശ്രമിച്ചതായും ഇവര്‍ പറഞ്ഞിരുന്നു. ഒരാഴ്ചയോളമായി ഇയാള്‍ ലൈംഗിക ചുവയോടെയായിരുന്നു സംസാരിച്ചിരുന്നത്. ഇതേപ്പറ്റി മാനേജറോട് പരാതിപ്പിട്ടെരുന്നു. മാനേജര്‍ സംഭവത്തെക്കുറിച്ച് ആല്ബിന് മാത്യുവിനോട് ചോദിച്ചു. അതിന് പിന്നാലെ മാനേജറെ ജോലിയില്‍ നിന്ന് പുറത്താക്കി. തനിക്കെതിരെ മോഷക്കുറ്റം ആരോപിച്ചു. പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ ആല്ബിന് മാത്യു ഒരു ലക്ഷത്തോളം രൂപ വാഗ്ദാനം ചെയ്തതായും യുവതി ആരോപിച്ചിരുന്നു.
മൂന്ന് കൊലപാതക കേസുകളില്‍ അടക്കം പ്രതിയായിരുന്നു ആല്ബിന് മാത്യു. ഇറച്ചി ആല്ബിന് എന്നായിരുന്നു ഇയാള്‍ അറിയപ്പെട്ടിരുന്നത്. ജയിലില്‍ കഴിയുന്നതിനിടെ സ്വാതന്ത്ര്യ ദിനത്തില്‍ നറുക്കെടുപ്പിലൂടെയായിരുന്നു ഇയാള്‍ക്ക് മോചനം ലഭിക്കുന്നത്. ഇരുപത് വര്‍ഷം മുന്‍പായിരുന്നു ഇത്. ജയില്‍ മോചിതനായ ശേഷം ആല്ബിന് മാത്യു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുകയായിരുന്നു. ആല്ബിന് മാത്യുവിന്റെ സ്ഥാപനത്തിന് പുറത്തുനിന്ന് വലിയ അളവില്‍ ഫണ്ട് ലഭിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ലൈംഗികാധിക്ഷേപ പരാതിയും ഉയര്‍ന്നത്.
