ടിക്കറ്റ് നിരക്കിൽ 5 ഇരട്ടി വർധനവ്; ഓണം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങുന്നവരെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ

തിരുവനന്തപുരം: ഓണാവധിക്ക് നാട്ടിലെത്തി ഗൾഫ് രാജ്യങ്ങളിലേക്കു മടങ്ങിപ്പോകുന്ന മലയാളികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ. ഓണം കഴിഞ്ഞുള്ള ദിവസങ്ങളിൽ കേരളത്തിൽനിന്ന് ഗൾഫിലേക്ക്‌ നിലവിലുള്ളതിന്റെ നാലും അഞ്ചും ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. എല്ലാ ഉത്സവ സീസണുകളിലും എന്നപോലെ ഇത്തവണയും വിമാനക്കമ്പനികൾ പ്രവാസികളെ പിഴിയാൻ ഒരുങ്ങുകയാണ്. 80,000 മുതൽ ഒന്നരലക്ഷം രൂപവരെയാണ് ഈ ദിവസങ്ങളിലെ കേരള-ഗൾഫ് സെക്ടറിലെ ടിക്കറ്റുകൾ. ഇറാൻ-അമേരിക്ക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾത്തന്നെ വിമാന ടിക്കറ്റ് നിരക്ക് വൻതോതിൽ ഉയർന്നുനിൽക്കുകയാണ്. ഓഗസ്റ്റ് 20 വരെ തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്ക്‌ ഇക്കോണമി ക്ലാസിൽ 30000 രൂപയിലും താഴെ ടിക്കറ്റ് ലഭിക്കും. കൊച്ചി-ദുബായ് റൂട്ടിലും സമാന നിരക്ക് തന്നെയാണ്. എന്നാൽ, ഓഗസ്റ്റ് 30-ന് തിരുവനന്തപുരം-അബുദാബി, കൊച്ചി-അബുദാബി റൂട്ടുകളിൽ 1.10 ലക്ഷം വരെ ആയി ടിക്കറ്റ് നിരക്ക് ഉയർന്നിട്ടുണ്ട്.

അതേസമയം, ഇതേ കാലയളവിൽ ചെന്നൈ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നുള്ള ടിക്കറ്റ് നിരക്കുകളിൽ കാര്യമായ വർധനവുണ്ടായിട്ടുമില്ല. കേരളത്തിൽനിന്നുള്ള നിരക്കിനേക്കാൾ 40 ശതമാനം വരെ നിരക്ക് കുറവാണ് അവിടങ്ങളിൽനിന്നുള്ള യാത്രയ്ക്ക്. മലയാളികളുടെ മടക്കയാത്രാസാധ്യതകൾ കണ്ടുമാത്രമാണ് ഈ കടുംവെട്ട്. എന്നാൽ, ഗൾഫിൽ നിന്ന് കേരളത്തിലേക്കു വരാൻ ഇതേ കാലയളവിൽ 12000 രൂപ മുതൽ 22000 രൂപവരെ മാത്രമാണ് ടിക്കറ്റ് നിരക്കെന്നതും ശ്രദ്ധേയമാണ്.മുഖ്യമന്ത്രി വി.ഡി.സതീശനും കേരളത്തിലെ എം.പി.മാരും ഇടപെട്ട് വിമാനനിരക്കിലെ കൊള്ളയിൽനിന്ന് മലയാളികളെ സംരക്ഷിക്കണമെന്ന് കേരളാ അസോസിയേഷൻ ഓഫ് ട്രാവൽ ഏജന്റ്‌സ് സംസ്ഥാന പ്രസിഡന്റ് കെ.വി.മുരളീധരനും ജനറൽ സെക്രട്ടറി വിക്ടർ ഫെർണാണ്ടസും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *