ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള തുടർചർച്ചകളുടെ ഭാഗമായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയാണ് ചർച്ചയ്ക്കായി ഹൈക്കമാൻഡ് വിളിപ്പിച്ചിരിക്കുന്നത്.
മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ നിർദേശപ്രകാരമാണ് മുൻ കെപിസിസി അധ്യക്ഷന്മാരെ കൂടി ഉൾപ്പെടുത്തി വിപുലമായ ചർച്ച നടത്താൻ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചന. വയനാട് എംപിയായ പ്രിയങ്ക ഗാന്ധി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും രാഹുൽ ഗാന്ധിയുമായും ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തിയതായാണ് സൂചന.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെ.സി. വേണുഗോപാലിന്റെ പേരിനാണ് മുൻതൂക്കം ലഭിക്കുന്നതെന്ന വാർത്തകൾക്കിടെയാണ് ചർച്ചകൾ കൂടുതൽ വിപുലമാക്കാൻ ഹൈക്കമാൻഡ് തയ്യാറെടുക്കുന്നത്. കെ.സി. വേണുഗോപാലിന് വേണ്ടി കെ. സുധാകരൻ ഇതിനോടകം തന്നെ പരസ്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്.
