ഐപിഎല്ലിൽ ആദ്യ നാലിലേക്കെത്താനുള്ള പടയൊരുക്കത്തിലാണ് ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് അടക്കമുള്ള ടീമുകൾ. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ഗുജറാത്തിന് പത്ത് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ഉള്ളത്. ആറ് മത്സരങ്ങളിൽ ജയവും നാല് തോൽവിയുമുള്ള ടീമിന്റെ റൺറേറ്റ് -0.147 ആണ്. ഇനിയുള്ള മത്സരങ്ങളിൽ രണ്ടിലെങ്കിലും വിജയിച്ച് പോസിറ്റീവ് റൺറേറ്റിലേക്ക് ടീമിന് കടക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം പോയിന്‍റിൽ മുന്നിലെത്തിയാലും ടീം തിരിച്ചടി നേരിട്ടേക്കും. രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നീ ടീമുകളാണ് അവസാന നാല് മത്സരങ്ങളിലെ ഗുജറാത്തിന്റെ എതിരാളികൾ.
അവസാനം കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് പ്ലേഓഫ് സാധ്യത നിലനിർത്താൻ ലക്ഷ്യം വച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഇറങ്ങുന്നത്. തുടക്കത്തിൽ മത്സരങ്ങൾ പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ താഴേക്ക് വീണിരുന്നെങ്കിലും അവസാന നാലിൽ മൂന്നിലും ചെന്നൈ ജയം നേടി ചെന്നൈ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലവിൽ സജീവമാക്കിയിട്ടുണ്ട്. ഇനിയും നാല് മത്സരങ്ങൾ കൂടി ബാക്കിയുള്ള ടീമിന് മുന്നേറാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. പോസിറ്റീവ് റൺറേറ്റാണ് (+0.151) റുതുരാജിന്റെയും സംഘത്തിന്റെയും പ്രതീക്ഷ. അതോടൊപ്പം അവസാന നാല് കളികളില്‍ രണ്ടെണ്ണം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ആണെന്നതും പ്രതീക്ഷ നൽകുന്ന കാര്യമാണ്.
ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യൻസ്, ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ് എന്നി ടീമുകളാണ് അവസാന നാല് സ്ഥാനങ്ങളിലുള്ളത്. ഡൽഹിക്ക് ഇനിയുള്ള എല്ലാ മത്സരവും ജയിച്ചാൽ പ്രതീക്ഷ നിലനിർത്താനാകും. എങ്കിലും നെറ്റ് റൺറേറ്റ് വലിയ പ്രതിസന്ധിയാണ്. വൈകി ജയിച്ച് തുടങ്ങിയ കൊൽക്കത്ത പ്ലേ ഓഫിലെത്താൻ വിദൂര സാധ്യത മാത്രമാണുള്ളത്. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ മുംബൈ ഇന്ത്യൻസിന് പ്ലേ ഓഫിലെത്താനാകൂ. 10 മത്സരങ്ങളിൽ നിന്ന് ആറ് പോയിന്‍റ് മാത്രമുള്ള മുംബൈ ഇന്ത്യൻസ് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കാനായാലും നേടാനാവുക 14 പോയിന്‍റ് മാത്രമാണ്. ഏറെക്കുറെ സമാന അവസ്ഥ തന്നെയാണ് ലക്നൗവിനും. എല്ലാ ജയിച്ച് മറ്റുള്ള ടീമുകളുടെ മത്സരഫലം കൂടി നോക്കേണ്ടിവരും.
