‘സ്‌ട്രോങ് റും തുറന്നിട്ടില്ല’; UDF ആരോപണം തള്ളി കോഴിക്കോട് ജില്ലാ കളക്ടർ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയതായി കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍. ചട്ടലംഘനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും മറ്റ് നടപടികളുണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. കൊയിലാണ്ടി വരണാധികാരി സ്‌ട്രോങ് റൂമിനടുത്ത് പോയത് പതിവ് പരിശോധനയ്ക്കുവേണ്ടിയാണ്. ചട്ട ലംഘനമുണ്ടായിട്ടില്ല. സ്‌ട്രോങ് റും തുറന്നിട്ടില്ല. വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമാണെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. അതേസമയം വോട്ടെണ്ണല്‍ ദിനമായ മെയ് നാലിന് കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞയായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. അതിരുവിട്ട ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനാണ് നിരോധനാജ്ഞയെന്നും കളക്ടര്‍ പറഞ്ഞു.

പേരാമ്പ്രയിലും കൊയിലാണ്ടയിലും സ്‌ട്രോങ് റൂമുകള്‍ തുറന്നു എന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. പിന്നാലെ യുഡിഎഫ് ആരോപണം തള്ളി റിട്ടേണിങ് ഓഫീസര്‍മാര്‍ രംഗത്തെത്തിയിരുന്നു. തുറന്നത് മെറ്റീരിയല്‍ റൂമാണെന്നും സ്‌ട്രോങ് റൂമല്ലെന്നുമായിരുന്നു റിട്ടേണിങ് ഓഫീസര്‍മാര്‍ പറഞ്ഞത്. എന്നാല്‍ വരണാധികാരികള്‍ക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വരണാധികാരികള്‍ ശ്രമിച്ചു എന്നായിരുന്നു കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞത്. യുഡിഎഫിനെ അറിയിക്കാതെയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായതെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞിരുന്നു. നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *