കന്യാകുമാരി: കന്യാകുമാരിയില്‍ വെച്ച് കാണാതായ മലയാളികളായ സഹോദരിമാരുടെ മൃതദേഹം കടലില്‍ കണ്ടെത്തി. അമേരിക്കയില്‍ നിന്ന് അടുത്തിടെ നാട്ടിലെത്തിയ കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആന്‍ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരുടെ മൃതദേഹങ്ങളാണ് കടലിൽ നിന്നും മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയത്. കിടങ്ങൂര്‍ സൗത്ത് ചന്തക്കവലയില്‍ എടാട്ട് വീട്ടില്‍ ഫിലിപ്പ്, മേരിക്കുട്ടി ദമ്പതികളുടെ മക്കളാണിവര്‍.
ഇരുവരും രമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തി ഹോട്ടലില്‍ മുറിയെടുത്തത്. പിറ്റേന്ന് ഇവിടെ നിന്നും പുറത്തുപോയ ഇവര്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഹോട്ടലില്‍ തിരിച്ചെത്തിയില്ല. തുടർന്ന് ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇവര്‍ നല്‍കിയ മൊബൈല്‍ നമ്പറില്‍ വിളിച്ച് ഹോട്ടൽ ജീവനക്കാര്‍ യുവതികളുടെ അമ്മ മേരിയെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പിതാവിന്റെ സഹോദരനും ബന്ധുക്കളും കന്യാകുമാരിയിലെത്തി വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയില്‍ കന്യാകുമാരി പൊലീസ് കേസെടുത്തു.
അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ രണ്ട് മൃതദേഹങ്ങളും കണ്ടെത്തി കരയില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി നാഗര്‍കോവില്‍ ആശാരിപ്പള്ളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
