ദുബൈ: യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവനത്തിലെ പ്രതിസന്ധി തുടരുന്നു. പാസ്പോർട്ട് സർവീസ് പുതിയ കമ്പനിക്ക് കൈമാറിയ നടപടിയെ ചോദ്യം ചെയ്ത് ഇ ട്രാവ് ടെക്ക് എന്ന സ്ഥാപനം കോടതിയിൽ ഫയൽ ചെയ്ത കേസ് ഇനിയും തീർപ്പായിട്ടില്ല. എന്നാൽ, ഇന്ത്യൻ എംബസിയുടെ അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കാൻ തങ്ങൾ സജ്ജമാണെന്ന് ടെണ്ടർ ഏറ്റെടുത്ത അൽഹിന്ദ് ഗ്ലോബൽ അധികൃതർ വ്യക്തമാക്കി. യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് വിസാ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ ജൂൺ 25 മുതലാണ് പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചത്. നേരത്തേ അറിയിച്ചത് പ്രകാരം ജൂലൈ ഒന്ന് മുതൽ അൽഹിന്ദ് ഗ്ലോബൽ ഈ സേവനങ്ങൾ ഏറ്റെടുക്കേണ്ടതായിരുന്നു. ഇതിനിടയിലാണ് ടെണ്ടറിൽ പങ്കെടുത്ത ഇ ട്രാവ് ടെക്, വെറാസിസ് എന്നീ സ്ഥാപനങ്ങൾ ടെണ്ടർ നടപടികളെ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാറിന് എതിരെ സുപ്രീം കോടതിയെയും ഡൽഹി ഹൈക്കോടതിയെയും സമീപിച്ചത്.
യുഎഇയിൽ ഇന്ത്യൻ പാസ്പോർട്ട് സേവന പ്രതിസന്ധിയിൽ മാറ്റമില്ല
